പേഴ്സണല്‍ അസിസ്റ്റന്റിന്റെ വീട്ടിലെ ഇഡി റെയ്ഡിനു പിന്നാലെ കോണ്‍ഗ്രസ് പദവികള്‍ രാജിവയ്ക്കുന്നതായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് എന്നിങ്ങനെ പദവികള്‍ രാജിവയ്ക്കുന്നതായാണ് ഹരീഷ് പ്രഖ്യാപിച്ചത്. താൻ കാരണം പാർട്ടിയുടെ പോരാട്ടങ്ങൾ ദുർബലപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരീഷിന്റെ രാജി പ്രഖ്യാപനം.
2016ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഹരീഷിന്റെ പിഎയായ ചന്ദൻ സിങ് ജീനയുടെ വീട്ടില്‍ ഉള്‍പ്പെടെ ഇഡി റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ 32 ലക്ഷം രൂപയും സ്വർണവും ആഡംബരവാച്ചുകളും പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് ഹരീഷിന്റെ രാജി പ്രഖ്യാപനം.
പാര്‍ട്ടിയും രാഹുൽഗാന്ധിയും രാജ്യത്തെ അഴിമതിക്കെതിരെ പോരാടുകയാണ്. ഈ സമയത്ത് താനുമായി ബന്ധപ്പെട്ടവരില്‍നിന്ന് പാര്‍ട്ടിയുടെ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകാന്‍ പാടില്ല. അതിനാലാണ് അതിനാലാണ് രാജിവെയ്ക്കാൻ തീരുമാനിച്ചത്. പിഎയ്‌ക്കെതിരായ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സത്യം വരുംദിവസങ്ങളില്‍ വെളിപ്പെടുമെന്നും ഹരീഷ് റാവത്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.