ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും വ്യാപക നാശനഷ്ടം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 11 മേഘ വിസ്‌ഫോടനങ്ങളും, നാല് മിന്നല്‍ പ്രളയവും നിരവധി ഉരുള്‍പൊട്ടലുകളുമാണ് ഹിമാചലിലുണ്ടായത്.
ഹിമാചല്‍ പ്രദേശില്‍ കനത്ത നാശം വിതച്ച് ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 11 ദിവസത്തിനിടെ 51 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16 പേരെ കാണാതായി. തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്തെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി.
പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്ന് വീണും അപകടങ്ങളുണ്ടായി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് 400-ലധികം റോഡുകള്‍ അടച്ചു. ഇതുവരെ 300 കോടിയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് വിലയിരുത്തല്‍.
മാണ്ഡി ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാണ്ഡിയിലെ പ്രളയബാധിത മേഖലകളില്‍ ഭക്ഷണവും മരുന്നും എത്തിക്കാന്‍ വ്യോമസേനാ ഹെലികോപ്ടര്‍ വിന്യസിച്ചു.
ഉത്തരാഖണ്ഡിലെ മലയോര ജില്ലകളിലും കനത്ത മഴ തുടരുകയാണ്. അളകനന്ദാ നദി കര കവിഞ്ഞ് ഒഴുകിയതോടെ രുദ്രപ്രയാഗിലെ ക്ഷേത്രങ്ങള്‍ വെള്ളത്തിനടിയിലായി. 15 അടി ഉയരമുള്ള രുദ്രപ്രയാഗിലെ ശിവ പ്രതിമ പ്രളയത്തില്‍ മുങ്ങി.
ഹിമാചലില്‍ ജൂലൈ ആറുവരെ അതിതീവ്ര മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും കൂടുതല്‍ ടീമുകളെ വിന്യസിച്ചിട്ടുണ്ട്.