മുംബൈ: ഹോക്കി ലോകകപ്പിന് മുന്നോടിയായി നിലവിലെ നീല ജേഴ്സിയുടെ നിറം കാവി നിറമാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ പ്രതിഷേധം. ജേഴ്സിയുടെ നിറം മാറ്റിയത് ചർച്ച നടത്താതെയാണെന്ന് ഹോക്കി ഇന്ത്യ പ്രസിഡൻ്റ് ദിലീപ് ടിർക്കി ആരോപിച്ചു.
ജേഴ്സിയുടെ നിറം കാവി ആക്കി മാറ്റിയതിന് പിന്നാലെ കാരണം വ്യക്തമാക്കി വിശദീകരണം നൽകാൻ ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ. ശ്രീവാസ്തവയോട് ടിർക്കി ഔദ്യോഗികമായി ആവശ്യപ്പെട്ടു. സമഗ്രമായ റിപ്പോർട്ട് നൽകണമെന്നാണ് ടിർക്കി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുള്ളത്.
പരമ്പരാഗതമായ നീല ജേഴ്സി മാറ്റാനുള്ള കാരണം.
ഏത് ഉദ്യോഗസ്ഥന്‍റെയോ കമ്മിറ്റിയുടെയോ അധികാരത്തിന്മേലാണ് തീരുമാനമെടുത്തത്.
പരിശീലകർ, ക്യാപ്റ്റൻ, നിലവിലെ താരങ്ങൾ, മുൻ അന്താരാഷ്ട്ര താരങ്ങൾ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടോ?
ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് പ്രസിഡന്‍റിനെയോ ഭരണസമിതിയെയോ വിവരം അറിയിക്കാതിരുന്നത് എന്തുകൊണ്ട് ? എന്നീ കാര്യങ്ങളിലാണ് ഹോക്കി ഇന്ത്യ അധ്യക്ഷൻ വിശദീകരണം തേടിയത്.
തന്‍റെ എതിർപ്പ് കാവി നിറത്തോടല്ലെന്നു ടിർക്കി വ്യക്തമാക്കി. ദേശീയ ടീമിന്‍റെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഇത്രയും വലിയൊരു തീരുമാനം തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് ബോർഡിൽ ചർച്ച ചെയ്യാതെയും പ്രസിഡന്‍റിനെ അറിയിക്കാതെയും എടുത്തതിലാണെന്നും ടിർക്കി പറഞ്ഞു.
ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ആവശ്യമില്ലാത്ത രാഷ്ട്രീയ ചർച്ചകളിലേക്ക് ടീമിനെ വലിച്ചിഴയ്ക്കരുതെന്നും കളിക്കാരുടെ ശ്രദ്ധ മത്സരത്തിൽ മാത്രമായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിഷയത്തിൽ വ്യക്തത വരുത്താൻ ഒഡിഷ സർക്കാരും ദിലീപ് ടിർക്കിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 15 മുതൽ 30 വരെ നെതർലൻഡ്സിലും ബെൽജിയത്തിലുമായാണ് പുരുഷ- വനിതാ ഹോക്കി ലോകകപ്പ് പോരാട്ടം നടക്കുന്നത്.