ജമ്മു കശ്മീർ: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ആക്രമാസക്തരായ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ പ്രതിഷേധക്കാർ പൊലീസ് വാഹനം കത്തിക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്തു. സംസ്ഥാന പദവിയും ഭരണഘടനാ സംരക്ഷണവും ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഇന്ന് ലേയിലെ തെരുവിലിറങ്ങിയത്.
സംസ്ഥാന പദവി ആവശ്യപ്പെട്ട് അവർ നിരാഹാര സമരം നടത്തുകയും ഇന്ന് സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തു. പിന്നാലെ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിചാർജും നടത്തി.
സമീപകാലത്ത് ലഡാക്കിൽ ഇത്തരമൊരു പ്രതിഷേധം ഉണ്ടാകുന്നത് ഇതാദ്യമാണ്. ലഡാക്കിലെ ജനങ്ങളുടെ ആവശ്യങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഒക്ടോബർ ആറിന് ലഡാക്ക് പ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സർക്കാരുമായി നടക്കാനിരിക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് അക്രമം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
ലഡാക്കിനെ സംസ്ഥാന പദവിയിലേക്കും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനുമായി പരിസ്ഥിതി പ്രവർത്തക സോനം വാങ്ചുക്ക് കഴിഞ്ഞ രണ്ടാഴ്ചയായി നിരാഹാര സമരം നടത്തിവരികയാണ്. കഴിഞ്ഞ മൂന്ന് വർഷമായി, ലഡാക്ക് നിവാസികൾ നേരിട്ടുള്ള കേന്ദ്ര ഭരണത്തിനെതിരെ ഉയരുന്ന പ്രതിഷേധം കണ്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഭൂമി, സംസ്കാരം, വിഭവങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
2019 ഓഗസ്റ്റിലാണ് ആർട്ടിക്കിൾ 370 റദ്ദാക്കുകയും മുൻ ജമ്മു കശ്മീർ സംസ്ഥാനം വിഭജിക്കുകയും ചെയ്തതിനെ തുടർന്ന് ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിച്ചത്.