ഇൻഡോർ: ഡ്രൈവർ മദ്യപിച്ച് വാഹനമോടിക്കുകയും, ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയും ചെയ്തതിനെത്തുടർന്ന് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. അപകടത്തി നിരവധി പേർക്ക് പരിക്കേറ്റു. എയർപോർട്ട് റോഡിലെ ശിക്ഷക് നഗറിലാണ് അപകടമുണ്ടായത്.
റോഡിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. നിരവധി പേരുടെ പരിക്ക് ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും എൻഡിടിവിയുടെ റിപ്പോർട്ട് ഉണ്ട്.
"ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു. ആദ്യം രാമചന്ദ്ര നഗർ കവലയിൽ വെച്ച് രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചു വീഴ്ത്തി. പിന്നാലെ അവരുടെ വാഹനങ്ങൾ വലിച്ചിഴച്ചുകൊണ്ടുപോയി" ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കൃഷ്ണ ലാൽചന്ദാനി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇടിയുടെ ആഘാതത്തിൽ ബൈക്കിനും ട്രക്കിനും തീപിടിച്ചു. പിന്നീട് ഫയർ ടെൻഡറുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.