ഡൽഹി: 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് രാജ്യം. നാളെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തും. ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ നിന്ന് വന്ദേമാതരം മുഴങ്ങും. വന്ദേ മാതരവും യുവശക്തിയുമാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുഖ്യപ്രമേയം.
സ്വാതന്ത്ര്യ പുലരിയിലേക്ക് ഇന്ത്യ ഉണർന്നിട്ട് നാളേക്ക് 80 വർഷം തികയുകയാണ് . ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം , പോരാടി നേടിയ സ്വാതന്ത്ര്യം വിപുലമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ്. രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി, രാജ്യത്തെ അഭിസംബോധന ചെയ്യും. ചരിത്രത്തിൽ ആദ്യമായി ഇത്തവണ ചെങ്കോട്ടയിൽ നിന്ന് വന്ദേമാതരം മുഴങ്ങും. ഗ്യാൻപഥിൽ 2,500 ഓളം വിദ്യാർഥികൾ വന്ദേമാതരം എന്ന അക്ഷര രൂപത്തിൽ അണിനിരക്കും. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിൽ യുവാക്കൾക്കുള്ള പങ്കെന്ന പ്രമേയത്തിൽ ഊന്നിയായിരിക്കും ഇത്തവണത്തെ സ്വാതന്ത്ര്യദിന പരിപാടികൾ.
കേന്ദ്ര സർക്കാരിനെ പിടിച്ചുകുലുക്കിയ, ജെൻസീ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ യുവാക്കൾക്ക് പ്രത്യേക പരിഗണനയുണ്ട്. പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് സ്‌കീം, കൗശൽ വികാസ് യോജന തുടങ്ങിയ വിവിധ പദ്ധതികളിലൂടെ കഴിവ് തെളിയിച്ച യുവാക്കൾ ചടങ്ങിൽ പങ്കെടുക്കും.അന്താരാഷ്ട്ര ഒളിമ്പ്യാഡുകളിൽ മെഡലുകൾ നേടിയ 19 ഇന്ത്യൻ വിദ്യാർഥികളും ചടങ്ങിൽ അതിഥികളാകും.
5000ത്തിലധികം അതിഥികൾക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. വേദിയിൽ കേന്ദ്രമന്ത്രിമാർക്ക് ശേഷം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഇത്തവണ ഇരിപ്പിടം ലഭിക്കും. കഴിഞ്ഞ വർഷം അഞ്ചാം നിരയിൽ രാഹുലിന് സീറ്റ് നൽകിയത് വിവാദമായിരുന്നു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്തും പ്രധാന നഗരങ്ങളിലും എല്ലാം കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിമാനത്താവളങ്ങളിലും റെയിൽവെ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാണ്.