Source: Social Media
NATIONAL

'ഇന്ത്യയ്ക്ക് എണ്ണ വാങ്ങാൻ ആരുടേയും അനുമതി ആവശ്യമില്ല'; റഷ്യയിൽ നിന്നും എണ്ണ വാങ്ങുവാനുള്ള തീരുമാനത്തിൽ കേന്ദ്രം

തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ വിതരണ സംവിധാനങ്ങൾ സുരക്ഷിതമായി തുടരുന്നുന്നുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി:ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം കാരണം ഹോർമുസ് കടലിടുക്കിൽ സംഘർഷം നിലനിൽക്കുന്നതിനാൽ, ഏറ്റവും കുറഞ്ഞ വിലയിൽ എണ്ണ വാഗ്ദാനം ചെയ്യുന്ന എവിടെ നിന്നും ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രം. തടസ്സങ്ങൾക്കിടയിലും ഇന്ത്യയുടെ ഊർജ്ജ വിതരണ സംവിധാനങ്ങൾ സുരക്ഷിതമായി തുടരുന്നുന്നുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഇന്ത്യ 27 ൽ നിന്ന് 40 രാജ്യങ്ങളിലേക്ക് അസംസ്കൃത എണ്ണ സ്രോതസ്സുകളെ വൈവിധ്യവൽക്കരിച്ചതായും ഒന്നിലധികം ബദൽ വിതരണ മാർഗങ്ങൾ ഉറപ്പു വരുത്തിയിട്ടുള്ളതായും സർക്കാർ വ്യക്തമാക്കി.

അമേരിക്ക താൽക്കാലികമായി അനുവദിച്ച ഇളവിനെ തുടർന്ന് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുകയാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. മിഡിൽ ഈസ്റ്റിലെ യുദ്ധം മൂലമാണ് ഈ ഇളവ് നൽകിയത്. ഇത്തരത്തിൽ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് വേറൊരു രാജ്യത്തിൻ്റേയും അനുമതി ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു.2026 ഫെബ്രുവരിയിൽ പോലും ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്, റഷ്യ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ വിതരണക്കാരിലൊരാളാണ്. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൻ്റെ മൂന്ന് വർഷക്കാലം, യുഎസിൻ്റെയും യൂറോപ്യൻ യൂണിയൻ്റെയും എതിർപ്പുകൾ അവഗണിച്ച് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിക്കൊണ്ടിരുന്നിരുന്നു. വിലക്കുറവും റിഫൈനറി ആവശ്യകതയും കാരണം 2022 ന് ശേഷം ഇറക്കുമതി ഗണ്യമായി വർധിക്കുകയും ചെയ്തിരുന്നതായും കേന്ദ്രം അറിയിച്ചു.

കേന്ദ്രത്തിൻ്റെ കണക്കനുസരിച്ച്, ഇന്ത്യയുടെ കരുതൽ ശേഖരത്തിലും വിതരണ ശൃംഖലയിലുടനീളവും 250 ദശലക്ഷം ബാരലിലധികം അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും ഉണ്ട്. ഇത് ഏഴോ എട്ടോ ആഴ്ചത്തെ ഉപഭോഗത്തിന് തുല്യമാണ്. ഇറാനെതിരായ യുഎസ്-ഇസ്രായേൽ സൈനിക നടപടികളും ഗൾഫിലുടനീളമുള്ള ടെഹ്‌റാൻ്റെ പ്രതികാര ആക്രമണങ്ങളും ഹോർമൂസ് റൂട്ട് തടസ്സപ്പെട്ടതുമെല്ലാം എണ്ണവില കുത്തനെ ഉയരുന്നതിന് കാരണമായി.

ഫെബ്രുവരിയിൽ, ഇടക്കാല വ്യാപാര കരാറിൻ്റെ ഭാഗമായി ഇന്ത്യൻ കയറ്റുമതിയുടെ 25 ശതമാനം തീരുവ വാഷിംഗ്ടൺ പിൻവലിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് ഇന്ത്യ സമ്മതിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്ന് യുഎസ് ഭരണകൂടം അവകാശപ്പെട്ടിരുന്നു. എന്നാൽ സംയുക്ത പ്രസ്താവനയിൽ ഇത് പ്രതിപാദിച്ചിരുന്നില്ല. കൂടാതെ ഇന്ത്യൻ സർക്കാർ ഈ അവകാശവാദം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.

SCROLL FOR NEXT