ഇന്ത്യ-യുഎസ് താരിഫ് യുദ്ധം രണ്ട് മാസത്തിനുള്ളില്‍ അവസാനിച്ചേക്കുമെന്ന സൂചന നല്‍കി ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍. നവംബര്‍ 30ന് ശേഷം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണ് അനന്ത നാഗേശ്വരന്‍ പറഞ്ഞത്. കൊല്‍ക്കത്തിയില്‍ മര്‍ച്ചന്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പരിപാടിയില്‍ സംഘടിപ്പിക്കുകയായിരുന്നു അദ്ദേഹം.
താരിഫുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും താന്‍ ഔദ്യോഗികമായല്ല, ഇത്രയും കാര്യങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ നടന്നേക്കാന്‍ സാധ്യതയുള്ള കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും നാഗേശ്വരന്‍ പറഞ്ഞു.
'നിലവില്‍ ഇരു സര്‍ക്കാരുകളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല എനിക്ക് വ്യക്തമായ ഒരു വിവരമോ, ഉള്ളില്‍ നിന്നും ലഭിക്കുന്ന വിവരമോ ഒന്നുമല്ല. എന്റെ വ്യക്തിപരമായ വിശ്വാസം, രണ്ട് മാസത്തിനുള്ളില്‍ 25 % അധിക തീരുവയില്‍ ഒരു പരിഹാരം ഉണ്ടാകും,' അദ്ദേഹം പറഞ്ഞു.
25 ശതമാനം അധിക തീരുവയെന്നത് ഇനയും കുറഞ്ഞേക്കും. 10 ശതമാനത്തിനും 15 ശതമാനത്തിനും താഴെ വന്നേക്കും. അങ്ങനെ വന്നാല്‍ അത് കൂടുതല്‍ സന്തോഷിക്കാനുള്ള ഒരു സാഹചര്യമൊരുക്കുമെന്നും നാഗേശ്വരന്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രംപ് തീരുവ ഏര്‍പ്പെടുത്തിയത്. ഇന്ത്യ എണ്ണ വാങ്ങുന്നത് തുടര്‍ന്നതോടെ 25 % അധിക തീരുവ ചുമത്തുകയും ചെയ്തു. ഇതോടെ ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര പ്രതിസന്ധി രൂപപ്പെടുകയും ചെയ്തു.
അടുത്തിടെ വ്യാപാരക്കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഎസ് പ്രതിനിധികള്‍ ഇന്ത്യയിലെത്തുകയും പ്രതിനിധികളുമായി ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. ചര്‍ച്ച ശുഭകരമായിരുന്നു എന്ന സൂചനകളാണ് പുറത്തുവന്നത്.