ഡൽഹി: ഇന്ത്യയിലെ ആദ്യത്തെ തടസരഹിത ടോൾ പ്ലാസ പ്രവർത്തനം ആരംഭിച്ചു. സൂറത്തിനടുത്തുള്ള മുംബൈ-ഡൽഹി ദേശീയപാതയിലാണ് രാജ്യത്തെ ആദ്യത്തെ വാഹനങ്ങൾ നിർത്താതെ കടന്നുപോകാനുള്ള ടോൾ പ്ലാസ സംവിധാനം നിലവിൽ വന്നിട്ടുള്ളത്. ഗതാഗതക്കുരുക്ക് ഇല്ലാതെ വാഹനങ്ങൾക്ക് നിരനിരയായി കടന്നുപോകാൻ ഓട്ടോമാറ്റിക് ടോൾ പിരിവ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.
സൂറത്തിനും ബറൂച്ചിനും ഇടയിലുള്ള കാമ്രെജ്-ചോര്യാസി പാതയിൽ സ്ഥിതി ചെയ്യുന്ന ചോര്യാസി ടോൾ പ്ലാസ, രണ്ട് മാസത്തെ പരീക്ഷണത്തിന് ശേഷമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയിട്ടുള്ള ഈ സംവിധാനം, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് നടപ്പിലാക്കിയിട്ടുള്ളത്.
2026 അവസാനത്തോടെ രാജ്യവ്യാപകമായി 1,050-ലധികം ടോൾ പ്ലാസകളെ എഐ സംവിധാനങ്ങളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.പ്ലാസയിൽ ഘടിപ്പിച്ചിരിക്കുന്ന ഉയർന്ന റെസല്യൂഷൻ ക്യാമറകൾ വാഹന നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യുകയും, സെൻസറുകൾ ഫാസ്റ്റ് ടാഗ് വിശദാംശങ്ങൾ മനസിലാക്കി, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് പണം ഈടാക്കുകയാണ് ചെയ്യും.
അതുകൊണ്ട് തന്നെ ടോൾ പ്ലാസയിൽ വാഹനങ്ങൾ നിർത്തേണ്ടതില്ല. വാഹനങ്ങൾക്ക് 80 കിലോമീറ്റർ വരെ വേഗതയിൽ ടോൾ പ്ലാസയിലൂടെ കടന്നുപോകാൻ കഴിയും. ഇതോടെ ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടുന്നു.
ഫാസ്റ്റ് ടാഗ് ഇല്ലെങ്കിൽ, സിസ്റ്റം നമ്പർ പ്ലേറ്റ് വഴി അത് തിരിച്ചറിയുകയും രജിസ്റ്റർ ചെയ്ത ഉടമയ്ക്ക് പണമടയ്ക്കലിനായി ഒരു നോട്ടിഫീക്കേഷൻ അയക്കുകയും ചെയ്യും. 2026 അവസാനത്തോടെ രാജ്യം ടോൾ പിരിവിൽ പൂർണമായും തടസരഹിതമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.