Source: Facebook
NATIONAL

ഇൻഡിഗോ പ്രതിസന്ധി; ഡ്യൂട്ടി പരിഷ്കരണ ഉത്തരവ് ഭാഗികമായി പിൻവലിച്ച് ഡിജിസിഎ

എത്രയും വേഗം വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി

Author : ന്യൂസ് ഡെസ്ക്

ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി താളം തെറ്റിയതോടെ ഡ്യൂട്ടി പരിഷ്കണ ഉത്തരവ് ഭാഗികമായി പിൻവലിച്ച് ഡിജിസിഎ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിമാനങ്ങൾ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ ദുരിതത്തിലാക്കിയതിന് പിന്നാലെയാണ് തീരുമാനം . എത്രയും വേഗം വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി . പ്രതിസന്ധിയിൽ കേന്ദ്രം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഇൻഡിഗോ ഖേദം അറിയിച്ചു .രാജ്യത്താകമാനം ഇന്ന് മാത്രം 600ൽ അധികം വിമാന സർവീസുകളാണ് റദ്ദാക്കിയത് . തുടർന്ന് തിരുവനന്തപുരത്തും നെടുമ്പാശേരിയിലും അടക്കം യാത്രക്കാര്‍ വലഞ്ഞു.

വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് യാത്രക്കാർ ദുരിതത്തിലായതോടെ ,ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പിൻവലിച്ചത്. വിമാന സർവീസുകൾ എല്ലാം കൂട്ടത്തോടെ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ഡ്യൂട്ടി സമയം സംബന്ധിച്ച ഉത്തരവിൽ ഇളവ് നൽകാൻ ഡിജിസിഐ നിർബന്ധിതരാവുകയായിരുന്നു.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുമെന്നും വിമാനം റദ്ദാക്കിയാൽ ടിക്കറ്റുകൾക്കുള്ള പൂർണ റീഫണ്ട് വിമാന കമ്പനികൾ ഉറപ്പാക്കണമെന്നും ഡിജിസിഐ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. യാത്ര വൈകുകയാണെങ്കിൽ താമസ സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട് .

ഇന്ന് മാത്രം ഇൻഡിഗോയുടെ 600 ലധികം സർവീസുകളാണ് മുടങ്ങിയത്. ഡല്‍ഹിയില്‍ 225 ഉം , ബെംഗളൂരുവില്‍ 102 ഉം സർവീസുകൾ റദ്ദാക്കി . ഇതിന് പിന്നാലെ ഇൻഡിഗോ നൽകിയ പരാതിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ . പ്രതിസന്ധി ഇനിയും പരിഹരിക്കാനായിട്ടില്ല . സർവീസുകൾ വൈകിയതോടെ പല വിമാനത്താവളങ്ങളിലും യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം, ഇൻഡിഗോയുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി .കുത്തകകളെ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിച്ചതിൻ്റെ ഫലമാണ് ഇൻഡിഗോയുടെ പ്രതിസന്ധിക്ക് കാരണമെന്നും സാധാരണക്കാരാണ് ഇരകളാകുന്നതെന്നും രാഹുൽ എക്സില്‍ കുറിച്ചു.

പൈലറ്റുമാരുടെ ആഴ്ചയിലെ വിശ്രമ സമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി കൂട്ടിയത് അടക്കമുള്ള നിർദേശങ്ങളാണ് വിമാന സർവീസുകൾ അവതാളത്തിലാകാൻ കാരണം. പുതിയ ചട്ടങ്ങളെ ഇൻഡിഗോ തുടക്കം മുതലേ എതിർത്തിരുന്നു.

SCROLL FOR NEXT