ജെയ്മി മീക്കും പങ്കാളിയും Source: Screen Grab/ Brut India
NATIONAL

"ഇന്ത്യയിലെ ഞങ്ങളുടെ അവസാന രാത്രി"; അഹമ്മദാബാദ് വിമാനാപകടത്തിന് മുന്‍പ് ജെയ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

വിമാനം പറന്നുയർന്ന് രണ്ട് മിനുട്ടിനപ്പുറം മരണം കാത്തിരിക്കുന്നതായി അപ്പോള്‍ ജെയ്മി മീക്കിന് അറിയില്ലായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഗുജറാത്ത് സന്ദർശനത്തിന് ശേഷം ലണ്ടനിലേക്ക് മടങ്ങാന്‍ എയർ ഇന്ത്യ ബോയിങ്  171 വിമാനത്തില്‍ കയറുമ്പോള്‍ യോഗാ പ്രേമിയായ ജെയ്മി മീക്കിന്റെ മനസില്‍ മറക്കാനാകാത്ത ഒരുപാട് അനുഭവങ്ങളുണ്ടായിരുന്നു. വിമാനം പറന്നുയർന്ന് രണ്ട് മിനിറ്റിനപ്പുറം മരണം കാത്തിരിക്കുന്നതായി അപ്പോള്‍ ജെയ്മിക്ക് അറിയില്ലായിരുന്നു.

ബുധനാഴ്ച രാത്രി ഇൻസ്റ്റഗ്രാമിൽ ജെയ്മി തന്റെ പങ്കാളിയായ ഫിയോംഗൽ ഗ്രീൻലോ-മീക്കുമായി പങ്കിട്ട 'മാന്ത്രിക അനുഭവങ്ങളെ' ഓർത്തെടുക്കുകയും അത് അവരുടെ 'ഇന്ത്യയിലെ അവസാന രാത്രി' ആണെന്ന് ദുഃഖിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 24 മണിക്കൂർ തികയും മുന്‍പ് മാതൃരാജ്യത്തില്‍ നിന്നും വളരെ അകലെ, 'മാന്ത്രിക അനുഭവങ്ങള്‍' സമ്മാനിച്ച ഇന്ത്യയില്‍ തന്നെ മീക്കും പങ്കാളിയും തങ്ങളുടെ അവസാനത്തെ ശ്വാസമെടുത്തു. അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യാ വിമാനാപകടത്തില്‍ മരിച്ച 241 പേരില്‍ അവരുമുണ്ടായിരുന്നു.

വ്യാഴാഴ്ച രാവിലെ, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം കയറുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ജെയ്മി മറ്റൊരു വീഡിയോയും പോസ്റ്റ് ചെയ്തു. "ഗുഡ്ബൈ ഇന്ത്യ...," മീക്ക് അവസാനമായി പറഞ്ഞു.

ഉച്ചയ്ക്ക് 1.38ന് 232 യാത്രക്കാരും പൈലറ്റുമാർ ഉള്‍പ്പെടെ 10 പേരുമായി പറന്നുയർന്ന എയർ ഇന്ത്യ യാത്രാവിമാനം രണ്ട് മിനുട്ടിനകം തീഗോളമായി കത്തിയമരുകയായിരുന്നു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 11 എ സീറ്റില്‍ സഞ്ചരിച്ച ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേശ്. ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിച്ചതിന് ശേഷം സഹോദരൻ അജയ് കുമാർ രമേശിനൊപ്പം യുകെയ്ക്ക് മടങ്ങുകയായിരുന്നു വിശ്വാസ് കുമാർ. വിമാനം പറന്നുപൊങ്ങി 30 സെക്കൻഡിനകം അസ്വാഭാവിക ശബ്ദം കേട്ടെന്നാണ് ഇയാള്‍ പറയുന്നത്. തീപടരും മുന്‍പ് എമർജന്‍സി എക്സിറ്റ് വഴി വിശ്വാസ് പുറത്തേക്ക് കടക്കുകയായിരുന്നു. എഴുന്നേറ്റപ്പോള്‍ ആ യുവാവ് കണ്ടത് ശവശരീരങ്ങളാണ്. അതില്‍ ജെയ്മി മീക്കും പങ്കാളിയുമുണ്ടാകണം. മരിച്ചവരുടെ പേരുവിവരങ്ങള്‍ അധികൃതർ പൂർണമായി പുറത്തുവിട്ടിട്ടില്ല.

മറ്റൊരു വീഡിയോയില്‍ തങ്ങളുടെ ഇന്ത്യാ സന്ദർശത്തെപ്പറ്റി ഫിയോംഗൽ വിശദീകരിക്കുന്നുണ്ട്. "ഇത് ഇന്ത്യയിലെ ഞങ്ങളുടെ അവസാന രാത്രിയാണ്. ഉം... ഞങ്ങൾക്ക് ശരിക്കും ഒരു മാന്ത്രിക അനുഭവം ഉണ്ടായിട്ടുണ്ട്. അതെ, ശാന്തമായ മനസ്സിനെ തളർത്തുന്ന ചില കാര്യങ്ങളും ഉണ്ടായിട്ടുണ്ട്... ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്... ഇതെല്ലാം ഒരുമിച്ച് ചേർത്ത് ഒരു വ്ളോഗ് ഉണ്ടാക്കാന്‍ പോകുന്നു. ഇത് എന്റെ ആദ്യത്തെ വ്ളോഗ് ആണ്. മുഴുവൻ യാത്രയെക്കുറിച്ചും ഞങ്ങൾ ഒരു വ്ളോഗ് ഉണ്ടാക്കാന്‍ പോകുകയാണ്," ഫിയോംഗൽ പറഞ്ഞു. വീഡിയോയില്‍ ഗുജറാത്ത് താലിയുടെ രുചി ശരിക്കും ആസ്വദിച്ചെന്ന് ജെയ്മിയും പറയുന്നുണ്ട്. എന്നാല്‍, ഈ 'മാന്ത്രിക അനുഭവങ്ങള്‍' തങ്ങളെ സ്നേഹിക്കുന്നവരുമായി പങ്കുവയ്ക്കാന്‍ അവർക്ക് സാധിച്ചില്ല. ഇൻസ്റ്റഗ്രാം പ്രൊഫൈൽ പ്രകാരം, ടാരറ്റ്, സ്പിരിച്വല്‍ വെല്‍നെസ് കേന്ദ്രമായ 'ദി വെൽനസ് ഫൗണ്ടറി'യുടെ ഡയറക്ടറാണ് ജെയ്മി.

SCROLL FOR NEXT