ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കാന്തപുരം എപി അബൂബക്കർ മുസല്യാർ നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം നടത്തിവരുന്ന ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചർച്ചയിൽ എത്തിയതെന്നാണ് വിവരം.
നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ മുൻകയ്യെടുക്കണമെന്ന ആവശ്യം കാന്തപുരം ചർച്ചയിൽ ഉന്നയിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും കാന്തപുരം പ്രധാനമന്ത്രിയുമായി പങ്കുവെച്ചെന്നാണ് വിവരം. സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്‌ട്രീയം ചർച്ച ചെയ്തിട്ടില്ലെന്ന് കാന്തപുരം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലെ ജനകീയ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചുവെന്നും കേന്ദ്രപരിധിയിൽ വരുന്ന വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് മോദി ഉറപ്പ് നൽകിയതായും കാന്തപുരം അറിയിച്ചു.