ബെംഗളൂരു ദുരന്തത്തിൽ നിന്ന് മുഖം രക്ഷിക്കാൻ ഉദ്യോഗസ്ഥ തല നടപടി തുടർന്ന് കർണാടക സർക്കാർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ ഗോവിന്ദരാജിനെ പുറത്താക്കി. ഇന്റലിജൻസ് വിഭാഗം തലവൻ ഹേമന്ത് നിംബാൽക്കറിനെ സ്ഥലംമാറ്റി. അതേസമയം കേസിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. RCB മാർക്കറ്റിങ് മേധാവിയടക്കം അറസ്റ്റിലായ നാല് പേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പൊലീസ് തലത്തിലെ ശക്തമായ നടപടികൾക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥ തലത്തിലും സിദ്ധരാമയ്യ സർക്കാർ കർശന നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ. ഗോവിന്ദരാജിനെ പുറത്താക്കുകയും ഇന്റലിജൻസ് വിഭാഗം തലവൻ ഹേമന്ത് നിംബാൽക്കറിനെ സ്ഥലംമാറ്റുകയും ചെയ്തു. പരേഡിന് അനുമതി നിഷേധിച്ച പൊലീസ് നടപടി പിൻവലിക്കാൻ സമ്മർദം ചെലുത്തിയത് പൊളിറ്റിക്കൽ സെക്രട്ടറി കെ. ഗോവിന്ദരാജ് ആണെന്നാണ് സൂചന.
അവസാന നിമിഷത്തിലാണ് കടുത്ത സമർദ്ദനത്തിന് വഴങ്ങി പരേഡിന് പൊലീസ് അനുമതി നൽകുന്നത്, ആർസിബി മാനേജ്മെന്റിനെ താത്പര്യങ്ങൾ മുൻനിർത്തി ഗോവിന്ദരാജ് സർക്കാർ തലത്തിൽ സമർദ്ദം ചെലുത്തിയെന്നാണ് റിപ്പോർട്ടുകൾ. ലക്ഷക്കണക്കിന് ആരാധകർ ഒഴുകിയെത്തുമെന്ന കാര്യത്തിൽ സർക്കാരിന് മുന്നറിയിപ്പ് നൽകാൻ ഇന്റലിജൻസ് വിഭാഗത്തിന് സാധിച്ചില്ല, വലിയ അപകടത്തിലേക്ക് നയിച്ചതിൽ ഇന്റലിജൻസിന് വീഴ്ച ഉണ്ടായി എന്ന കണ്ടെത്തലിനെ തുടർന്നാണ് ഹേമന്ത് നിംബാൽക്കറിനെ സ്ഥലംമാറ്റിയത്.
ഇതിനിടെ ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രംഗത്തെത്തി. ദുരന്തത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്നും പരിപാടിയിൽ പങ്കെടുത്തതിന് തന്നെ ലക്ഷ്യം വെക്കുന്നുവെന്നും പറഞ്ഞ ഡികെ നീതി ഉറപ്പാക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്നും പറഞ്ഞു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാളുടെ പരാതിയിൽ ആർ സി ബിക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. ദുരന്തത്തിന് കാരണം ആർ സി ബിയുടെയും കർണാടക ക്രിക്കറ്റ് ബോർഡിന്റെയും അനാസ്ഥയെന്നാണ് എഫ് ഐ ആർ.
അതേസമയം കർണാടക ക്രിക്കറ്റ് അസോസിയേഷനെതിരായ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കരുതെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന് KSCAയോടും ഹൈക്കോടതി നിർദേശിച്ചു.
18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആര്‍സിബി ഐപിഎല്ലില്‍ കപ്പ് നേടുന്നത്. എന്നാല്‍ കപ്പിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ വിജയാഘോഷം ദുരന്തമായി മാറുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക് പറ്റി. എന്നാല്‍ ഇത്രയും വലിയ ദുരന്തം നടന്നപ്പോഴും അകത്ത് പരിപാടി തുടര്‍ന്നതാണ് വിമര്‍ശനത്തിന് കാരണമായത്.