ശ്രീനഗർ: ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിൽ കശ്മീരിൽ നടന്ന പ്രതിഷേധം സംഘർഷത്തിലെത്തി. ശ്രീനഗർ നഗരമധ്യത്തിലെ ലാൽ ചൗക്കിലേക്ക് മാർച്ച് നടത്തിയ ജനക്കൂട്ടത്തെ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ചു.
ഷിയാ മുസ്ലീങ്ങളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കശ്മീരിൽ പ്രതിഷേധം നടന്നത്. ആദ്യം സമാധാനപരമായാണ് പ്രതിഷേധ പരിപാടികളും റാലിയും മറ്റും നടന്നത്. എന്നാൽ പ്രതിഷേധങ്ങൾ വ്യാപിക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പൊലീസും ജനങ്ങളും തമ്മിൽ സംഘർഷത്തിന് കാരണമായി. പൊലീസുമായി ഏറ്റുമുട്ടലിൽ എത്തിയതോടെ ലാൽ ചൗക്ക് അടച്ചുപൂട്ടി, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിയന്ത്രിച്ചു,
കശ്മീരിലുടനീളമുള്ള സ്കൂളുകളും കോളേജുകളും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷക സംഘത്തിന്റെ (UNMOGIP) ആസ്ഥാനത്തിന് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി. അവർ അമേരിക്കയ്ക്കും ഇസ്രായേലിനും സഖ്യകക്ഷികൾക്കുമെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അറിയിച്ചു.