ബെംഗളൂരു: ലൈംഗിക പീഡന പരാതിയിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് അറസ്റ്റിൽ. പാറ്റ്-ഡൗൺ പരിശോധനയുടെ മറവിൽ ലൈംഗികമായി പീഡിപ്പിച്ചു എന്ന കൊറിയൻ യുവതിയുടെ പരാതിയിലാണ് നടപടി. മുഹമ്മദ് അഫാൻ എന്നയാളാണ് പിടിയിലായത്. പരാതിയെത്തുടർന്ന് എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരശോധിച്ചിരുന്നു.
ജനുവരി 19 തിങ്കളാഴ്ച കൊറിയയിലേക്കുള്ള വിമാനത്തിൽ കയറാൻ എത്തിയതായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ടെർമിനലിലേക്ക് പോകുകയായിരുന്നു. യുവതിയുടെഅടുത്ത് ചെന്ന അഫാൻ ആദ്യം ടിക്കറ്റ് കാണിക്കാൻ പറഞ്ഞു. തുടർന്ന് അവരുടെ ചെക്ക്-ഇൻ ലഗേജിൽ എന്തോ പ്രശ്നമുണ്ടെന്നും അത് ബീപ് ശബ്ദം പുറപ്പെടുവിച്ചുവെന്നും പറഞ്ഞു.
പതിവ് സ്‌ക്രീനിംഗ് കൗണ്ടറിലേക്ക് മടങ്ങാൻ സമയമെടുക്കുമെന്നും വിമാനം നഷ്ടപ്പെട്ടേക്കാമെന്നും അഫാൻ പറഞ്ഞതായി യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് പ്രത്യേകം പരിശോധിക്കണമെന്ന് പറഞ്ഞ് പുരുഷന്മാരുടെ ശുചിമുറിക്ക് സമീപം കൊണ്ടുപോയി. യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ മോശമായ രീതിയിൽ അവരുടെ ശരീരത്തിൽ കടന്നുപിടിച്ചു. എതിർത്തപ്പോൾ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞ് നടന്നുപോയതായും പരാതിയിൽ പറയുന്നു.
യുവതി ഉടൻ തന്നെ സംഭവം വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ കാര്യങ്ങൾ വ്യക്തമായി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.