റായ്‌പൂർ: റായ്പൂരിലെ ജലാശയങ്ങൾ ഇന്ന് വെറും കാഴ്ചാഭംഗിയല്ല നൽകുന്നത്, മറിച്ച് ഒരു വലിയ വ്യവസായത്തിൻ്റെ അടിത്തറ കൂടിയാണ്. താമരയുടെ പൂവും കിഴങ്ങും വിറ്റ് ശീലിച്ച കർഷകർക്കിടയിലേക്ക്, അതിൻ്റെ തണ്ടിൽ നിന്നും അത്ഭുതങ്ങൾ വിരിയിക്കാമെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം കർഷകർ. 'ലോട്ടസ് സിൽക്ക്' എന്ന് ലോകം വിളിക്കുന്ന ഈ അപൂർവ വസ്ത്രനിർമ്മാണം ഇന്ന് ഇന്ത്യയുടെ ഹൃദയഭാഗത്ത് ഒരു നിശബ്ദ വിപ്ലവം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു.
റായ്‌പൂരിലെ 60 ഏക്കറോളം വരുന്ന താമരപ്പാടങ്ങളിലാണ് ഈ വിപ്ലവം തുടങ്ങുന്നത്. ഓരോ വർഷവും ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഇവിടുത്തെ പ്രധാന വിളവെടുപ്പ് കാലം. സാധാരണയായി പാഴായിപ്പോകുന്ന താമരത്തണ്ടുകൾ ശേഖരിച്ച്, അവ പകുതിയായി ഒടിച്ച്, അതിനുള്ളിലെ പശപോലെയുള്ള നൂൽനാരുകൾ കൈകൊണ്ട് വലിച്ച് നൂൽ നൂൽക്കുന്നു. വൈദഗ്ധ്യവും അതോടൊപ്പം ക്ഷമയും ഇതിന് വേണം.
ശ്രീ. ഹരിഹര വികാസ് സമിതിയുടെ അധ്യക്ഷ ഡോ. വിനീത ദിവാനും ഐഐടി ഡൽഹിയിലെ ടെക്സ്റ്റൈൽ വിദഗ്ധൻ ഡോ. കരൺ ചന്ദ്രക്കറുമാണ് ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പ്രൊഫസർ ആയിരുന്ന ലക്ഷ്മൺ ജൽ ഛത്രി, ജോലി ഉപേക്ഷിച്ചാണ് ഇന്ന് താമരകൃഷിയിലേക്ക് ഇറങ്ങി തിരിച്ചത്. കേവലം വരുമാനത്തിനപ്പുറം, പ്രകൃതിയോടിണങ്ങി ജോലി ചെയ്യുന്നതിൽ ആത്മസംതൃപിയുണ്ടെന്ന് ലക്ഷമൺ പറയുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാനും ഈ വ്യവസായത്തിന് സാധിക്കുന്നുണ്ട്.
വിപണിയിലുള്ള മറ്റേതൊരു തുണിത്തരത്തെക്കാളും മൃദുവായതാണ് താമര നൂലുക്കൊണ്ടുളള തുണിത്തരങ്ങൾ. കൂടാതെ, ഈ വസ്ത്രം ഓരോ തവണ കഴുകുമ്പോഴും അതിൻ്റെ മൃദുത്വം കൂടുന്നു എന്നതും സവിശേഷതയാണ്.
പരിസ്ഥിതിക്ക് ഒട്ടും ദോഷം ചെയ്യാത്ത, നൂറു ശതമാനം പ്രകൃതിദത്തമായ വസ്ത്രങ്ങൾക്ക് ഇന്ന് ആഗോളതലത്തിൽ വലിയ ഡിമാൻഡാണുള്ളത്. ഒരു കാലത്ത് പാഴായിപ്പോയിരുന്ന താമരത്തണ്ടുകൾ ഇന്ന് റായ്പൂരിലെ ഗ്രാമങ്ങളിൽ ലക്ഷങ്ങളുടെ വരുമാനമാണ് ഉണ്ടാക്കുന്നത്. ഈ താമരപ്പാടങ്ങൾ ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.