ചെന്നൈ: കരൂരില്‍ റാലിക്കിടെയുണ്ടായ അപകടത്തിന് കാരണം പൊലീസ് ലാത്തി ചാര്‍ജാണെന്ന് തമിഴക വെട്രി കഴകം മദ്രാസ് ഹൈക്കോടതിയില്‍. വിജയ്‌യെ കാണാന്‍ ടിവികെ അനുഭാവികള്‍ കാത്തു നില്‍ക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ചെരുപ്പെറിഞ്ഞുവെന്നും ഇതോടെ മുന്നറിയിപ്പില്ലാതെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നുമാണ് ടിവികെ ഹൈക്കോടതിയില്‍ പറഞ്ഞത്.
എന്നാല്‍, ടിവികെയുടെ ആരോപണം ഡിഎംകെ പൂര്‍ണമായും തള്ളിക്കളഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണമാണ് ടിവികെ ഉന്നയിക്കുന്നതെന്നും യാതൊരു തെളിവുമില്ലെന്നും ഡിഎംകെ കോടതിയില്‍ വാദിച്ചു.
കരൂര്‍ അപകടം അന്വേഷിക്കാനായി മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് ചുമതല. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കും.
സംഭവത്തില്‍ കേസെടുത്ത ടിവികെ ജില്ലാ സെക്രട്ടറി എന്‍. സതീഷ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. വാദത്തിനിടയില്‍ രൂക്ഷവിമര്‍ശനമാണ് വിജയ്‌ക്കും ടിവികെയ്ക്കുമെതിരെ കോടതി ഉന്നയിച്ചത്. എന്തുകൊണ്ടാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതെന്ന് ചോദിച്ച കോടതി, വിജയ്‌യുടെ റോഡ്ഷോയ്ക്കിടെയുണ്ടായ അക്രമവും പൊതുമുതല്‍ നശിപ്പിച്ചതും ഉള്‍പ്പെടെ കേഡര്‍മാരുടെ അക്രമാസക്തമായ പെരുമാറ്റത്തേയും ചൂണ്ടിക്കാട്ടി.
അതേസമയം, അപകടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ഉമ ആനന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.