Source: X
NATIONAL

അജിത് പവാറിന് കണ്ണീരോടെ വിട നൽകി നാട്;  വിദ്യാ പ്രതിഷ്ഠാൻ മൈതാനത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

അന്വേഷണത്തിൽ നിർണായകമാകുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

Author : ന്യൂസ് ഡെസ്ക്

ബാരാമതിയിൽ വിമാനാപകടത്തിൽ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കണ്ണീരോടെ വിട നൽകി നാട് . വിദ്യാ പ്രതിഷ്ഠാൻ മൈതാനത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം . കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി തുടങ്ങി പ്രമുഖർ അജിത് പവാറിന് അന്തിമോപചാരം അർപ്പിക്കാനെത്തി. അതിനിടെ അന്വേഷണത്തിൽ നിർണായകമാകുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി.

മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ സംഭവ ബഹുലമായ അധ്യായത്തിന് പരിസമാപ്തി. അപ്രതീക്ഷിതമായി വിട പറഞ്ഞ പ്രിയപ്പെട്ട ദാദയ്ക്ക് ബാരാമതി കണ്ണീരോടെ യാത്രാമൊഴിയേകി. പൂർണ ഔദ്യോഗിക ബഹുമതികളോടെ വിദ്യാ പ്രതിഷ്ഠാൻ മൈതാനത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് അന്ത്യവിശ്രമം. പകരക്കാരനില്ലാത്ത നേതാവിനെ അവസാനമായി കാണാൻ ഒഴുകിയെത്തിയ ജനസഞ്ചയത്തെ സാക്ഷിയാക്കി മക്കളായ പാർഥും ജയ്യും ചിതയ്ക്ക് തിരികൊളുത്തി.

അനിയന്ത്രിതമായ തിരക്ക് കൂടി പരിഗണിച്ച് നിശ്ചയിച്ചതിലും നേരത്തെ ആണ് മൃതദേഹം വിദ്യാ പ്രതിഷ്ഠാൻ മൈതാനത്ത് എത്തിച്ചത് . അജിത് പവാറിന് മരണമില്ലെന്ന മുദ്രാവാക്യവുമായി എൻ സി പി നേതാക്കളും പ്രവർത്തകരും വിലാപ യാത്രയ്ക്കൊപ്പം അണിനിരന്നു . കേന്ദ്ര മന്ത്രിമാരായ അമിത് ഷാ , നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് , ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ , ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ എന്നിവർ അന്തിമോപചാരം അർപ്പിക്കാനെത്തി.

അപകടം എങ്ങനെ ഉണ്ടായെന്നതിൽ അവ്യക്തത തുടരുന്നതിനിടെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഇന്ന് കണ്ടെത്തി . ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്ക് പിറ്റ് വോയ്സ് റെക്കോർഡറും വിശദ പരിശോധനക്ക് വിധേയമാക്കുന്നതോടെ അന്വേഷണത്തിൽ നിർണായക പുരോഗതി ഉണ്ടാകുമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രതീക്ഷ . പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ കുറഞ്ഞ കാഴ്ചാപരിധിയാണ് അപകടത്തിന് കാരണമെന്നാണ് ഡിജിസിഎയുടെ പ്രാഥമിക നിഗമനം.

എന്നാൽ മറ്റെന്തെങ്കിലും സാങ്കേതിക തകരാർ വിമാനത്തിന് ഉണ്ടായിരുന്നോ എന്നതും അന്വേഷണ പരിധിയിലുണ്ട്. പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന സാറ്റ്ലൈറ്റ് കേന്ദ്രീകൃത സുരക്ഷാ സംവിധാനം വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട് . പ്രധാന വിമാനത്താവളങ്ങളിൽ ലാൻഡിങ്ങിന് സഹായിക്കുന്ന Instrument Landing System ബാരാമതി എയർപോർട്ടിൽ ഇല്ലാതിരുന്നതും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

ചാർട്ടേർഡ് വിമാന കമ്പനിയായ VSR VENTURES പ്രൈവറ്റ് ലിമിറ്റഡ് ഉടമയെയും ഉദ്യോഗസ്ഥരെയും AAIB കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. അപകടത്തിൽ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി . അപകട സ്ഥലത്ത് ഫോറൻസിക്ക് സംഘത്തിന്റെ പരിശോധനയും തുടരുകയാണ് . സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുമെന്നും അപകട കാരണം കണ്ടെത്തുന്നതിനാണ് മുൻഗണനയെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

SCROLL FOR NEXT