ഛത്തീസ്ഗഡ്: അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജയിൽ മോചിതരായി. ഒന്‍പത് ദിവസത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരിക്കും ബിലാസ്പൂർ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. മോചിതരായ ഇരുവരെയും സ്വീകരിക്കാൻ ജോൺ ബ്രിട്ടാസ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മദർ സുപ്പീരിയർ, സഹപ്രവർത്തകർ തുടങ്ങിയവർ ദുർഗ് സെൻട്രൽ ജയിലിൽ എത്തിയിരുന്നു.
നിർണായക നിരീക്ഷണങ്ങളോടെയാണ് കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന സംശയം കോടതി പ്രകടിപ്പിച്ചു. കന്യാസ്ത്രീകൾ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരാണ്. മനുഷ്യ കടത്തിനോ മത പരിവർത്തനത്തിനോ അല്ല ഇരുവരും എത്തിയത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ പണ്ടേ ക്രിസ്ത്യാനികളാണെന്നും കോടതി വ്യക്തമാക്കി.
കന്യാസ്ത്രീകളുടെ അറസ്റ്റിന് ആധാരമായ എഫ്ഐആറിലെ ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും ജാമ്യ ഉത്തരവില്‍ എന്‍ഐഎ കോടതി വ്യക്തമാക്കി. എഫ്ഐആറില്‍ പറയുന്ന ആരോപണങ്ങള്‍ വ്യാജവും, അടിസ്ഥാനരഹിതവും, കഴമ്പില്ലാത്തതും, പൂര്‍ണമായും സംശയങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതുമാണ് ജാമ്യ ഉത്തരവില്‍ എന്‍ഐഎ കോടതി പറയുന്നത്.
ആരോപണവിധേയരായ രണ്ട് കന്യാസ്ത്രീകളും, ഭോപ്പാല്‍ ആസ്ഥാനമായുള്ള പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയറിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമുള്ള പ്രൊവിന്‍ഷ്യേറ്റിനൊപ്പം മാനവികതയ്ക്കും, സാമുഹ്യസേവനത്തിനും സമര്‍പ്പിക്കപ്പെട്ടവരാണ്. ഇവർക്കൊപ്പം റെയില്‍വേ സ്റ്റേഷനില്‍ കണ്ട മൂന്ന് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയായവരാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ആഗ്രയിലേക്ക് യാത്ര ചെയ്തത്. എല്ലാവരും ക്രിസ്തീയ വിശ്വാസികളാണ്. അതിനാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ആരോപണം തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണ്. ബിഎന്‍ സെക്ഷന്‍ 143 പ്രകാരം ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ചെയ്തിട്ടില്ല. കുറ്റകൃത്യം നിലനില്‍ക്കുമോ എന്ന് വിചാരണ വേളയില്‍ പരിശോധിക്കട്ടെയെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു.