Source: X
NATIONAL

മമത നിയമസഭയിലേക്ക്? ബംഗാളിൽ നാടകീയ നീക്കങ്ങൾ

മുർഷിദാബാദിലെ തൻ്റെ രണ്ടാമത്തെ സീറ്റ് മമതയ്ക്കായി ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാണെന്നാണ് കബീർ അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

മമതയ്ക്ക് എതിരായ കലാപത്തിന് പിന്നാലെ ബംഗാളിൽ നാടകീയ നീക്കങ്ങൾ. മമത ബാനർജിയെ നിയമസഭയിലേക്ക് എത്തിക്കാൻ താൽപര്യമറിയിച്ച് തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എംഎൽഎ ഹുമയൂൺ കബീർ. മുർഷിദാബാദിലെ തൻ്റെ രണ്ടാമത്തെ സീറ്റ് മമതയ്ക്കായി ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാണെന്നാണ് കബീർ അറിയിച്ചത്. നൗഡയിൽ നിന്നും രജിനഗറിൽ നിന്നും ഹുമയൂൺ കബീർ വിജയിച്ചിരുന്നു.

രജിനഗറിൽ നിന്നും മമതയെ വിജയിപ്പിക്കാൻ കഴിയുമെന്നാണ് ഹുമയൂണിൻ്റെ വാഗ്ദാനം. ബംഗാളിൽ ബാബറി മസ്ജിദ് നിർമ്മിക്കുമെന്ന് പ്രസ്താവനയിലൂടെ ശ്രദ്ധേയനായ ഹുമയൂണിനെ പാർട്ടി അച്ചടക്ക ലംഘനത്തിന് മമത ബാനർജി തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. മമത ആവശ്യപ്പെടുകയാണെങ്കിൽ തൻ്റെ സീറ്റുകളിലൊരെണ്ണം നൽകാമെന്നാണ് ഹുമയൂൺ വ്യക്തമാക്കിയിരിക്കുന്നത്.

കൊൽക്കത്തയിലെ ഭബാനിപൂരിൽ നിന്ന് മത്സരിച്ച ബാനർജി, നിലവിലെ മുഖ്യമന്ത്രിയായ സുവേന്ദു അധികാരിയോടാണ് പരാജയപ്പെട്ടത്. നിലവിൽ അസംബ്ലിയിൽ ഇല്ലാത്ത മമത ബാനർജിക്ക് അസംബ്ലിയിലേക്കെത്തണമെങ്കിൽ ഒരു ഉപ തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതായുണ്ട്. അതേസമയം, മമതക്ക് വേണ്ടി സീറ്റൊഴിഞ്ഞ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

നിലവിൽ പ്രതിപക്ഷ നേതാവ് പദവി സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് പിളർപ്പിൻ്റെ വക്കിലെത്തി നൽക്കുന്ന സമയത്താണ് പുതിയ ട്വിസ്റ്റ്. തൃണമൂലിൻ്റെ 60 എംഎൽഎമാരിൽ 58 പേരും ഋതബ്രത ബാനർജിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഋതബ്രതയ്ക്ക് പിന്തുണ നൽകിയ എംഎൽഎമാരിൽ ചിലർ ഇടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ പങ്കെടുത്തത് 32 എം എൽഎമാർ മാത്രമാണ്.

പുറത്താക്കപ്പെട്ട ശേഷം ഹുമയൂൺ കബീർ സ്വന്തം പാർട്ടിയായ ആം ജനത ഉന്നയാൻ പാർട്ടി രൂപീകരിച്ചിരുന്നു. ഇന്ന് മമത നേരിടുന്ന സാഹചര്യം തന്നെ വിഷമിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ ഹുമയൂൺ ഇന്ന് താൻ എന്തായിട്ടുണ്ടോ അതിന് കാരണം മമതയാണെന്നും പറഞ്ഞു. നിലവിൽ മമതയുടെ വാക്കുകൾ ആരും ശ്രദ്ധിച്ചേക്കില്ല, പക്ഷേ രജിനഗറിൽ അവസാന വാക്ക് തൻ്റേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT