പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എഴുതി പുറത്തുവരാനൊരുങ്ങുന്ന പുസ്തകം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാകുകയാണ്. പ്രധാനമന്ത്രിമാരുമായുള്ള മമതയുടെ വ്യക്തിപരമായ ഓർമ്മകളാകും പുസ്തകമാകുക.നാൽപ്പത് വർഷത്തിലധികമായി രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ മമതയുടെ ഓർമക്കുറിപ്പുകൾക്ക് സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്താനാകുമെന്നാണ് നിരൂപകർ പറയുന്നത്. പല പ്രധാനമന്ത്രിമാരുമായും താൻ വളരെ അടുത്തുനിന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഇത് അവരെ കുറിച്ച് എഴുതാനുള്ള സമയമാണെന്നാണ് മമത പുസ്തകത്തെക്കുറിച്ച് പറഞ്ഞത്.
രാജീവ് ഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ള നിരവധി പ്രധാനമന്ത്രിമാരോടൊപ്പം മമത പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്നിറങ്ങിയതിന് ശേഷം അടൽ ബിഹാരി വാജ്പേയി നയിച്ച എൻഡിഎ ഭരണത്തിലും മമത ഭഗമായിരുന്നു. എട്ടുതവണയാണ് മമത ബാനർജി കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചത്. റെയിൽവേ, കൽക്കരി, വനിതാ-ശിശുക്ഷേമം തുടങ്ങി സുപ്രധാന വകുപ്പുകൾ അവർ കൈകാര്യം ചെയ്തിരുന്നു.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ, അതോടൊപ്പം കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച കാലങ്ങളിലെ അനുഭവങ്ങളാണ് തുറന്നെഴുതാനാഗ്രഹിക്കുന്നതെന്ന് മമത പറഞ്ഞിരുന്നു. താൻ കണ്ടതും അടുത്തറിയുന്നതുമായ കാര്യങ്ങൾ എഴുതും എന്ന് മമത പറഞ്ഞു. പൊതുവെ തുറന്നടിച്ച സംസാര പ്രകൃതമാണ് മമതയെ രാഷ്ട്രീയത്തിൽ ആടയാളപ്പെടുത്തുന്ന പ്രധാന സവിശേഷത. അതുകൊണ്ടുതന്നെ അവരുടെ രാഷ്ട്രീയ ജീവിതത്തിലെ തുറന്നു പറച്ചിലുകൾ ഏറെ പ്രാധാന്യമർഹിക്കുന്നതായിരിക്കും.
പ്രധാനമന്ത്രിമാരെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ ദേശീയ രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന എന്തെങ്കിലും പരാമർശങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം നടക്കുന്ന കൊൽക്കത്ത പുസ്തക മേളയിലാകും പുസ്തകം പ്രകാശനം ചെയ്യുക.രാഷ്ട്രീയ നിരീക്ഷകർ,ചരിത്രകാരന്മാർ, തുടങ്ങിയവർക്ക് ഏറെ കൗതുകവും, എന്നാൽ രാഷ്ട്രീയ പാർട്ടികൾക്കും, പ്രമുഖ നേതാക്കൾക്കും ആശങ്കയുമാണ് മമതയുടെ പുസ്തക പ്രഖ്യാപനം.