Source; X / PTI
NATIONAL

മണിപ്പൂരിൽ സംഘർഷം രൂക്ഷം; രണ്ടുപേർ വെടിയേറ്റ് കൊല്ലപ്പെട്ടു, അഞ്ച് ജില്ലകളിൽ ഇൻ്റർനെറ്റ് നിരോധനം

പ്രതിഷേധം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സമരക്കാർക്ക് നേരെ സുരക്ഷാ സേന വെടിയുതിർത്തു

Author : ന്യൂസ് ഡെസ്ക്

ഇംഫാൽ: റോക്കറ്റ് ആക്രമണത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന് പിന്നാലെ വീണ്ടും സംഘർഷഭരിതമായി മണിപ്പൂർ. പ്രതിഷേധവുമായി സിആർപിഎഫ് ക്യാമ്പിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം ആക്രമണം അഴിച്ചുവിട്ടു. വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. പ്രതിഷേധം നിയന്ത്രിക്കാൻ കഴിയാതായതോടെ സമരക്കാർക്ക് നേരെ സുരക്ഷാ സേന വെടിയുതിർത്തു. രണ്ട് പേർ സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ട്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റതായും മണിപ്പൂർ ആഭ്യന്തര മന്ത്രി അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ സർക്കാർ ഇന്ർനെറ്റ് നിരോധനം ഏർപ്പെടുത്തി.

ഇംഫാൽ വെസ്റ്റ്, ഇല്യാസ് ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലെ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങളാണ് മൂന്ന് ദിവസത്തേക്ക് നിർത്തിവച്ചത്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും തെറ്റായ കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടയണം.പൊതുജനതാൽപ്പര്യാർഥം നിലവിലെ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് എന്നും എന്ന് ഉത്തരവിൽ പറയുന്നു.

ഇന്നലെ പുലർച്ചെ ബിഷ്ണുപൂരിൽ വീടിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് അഞ്ച് വയസ്സുകാരനും ആറ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞും കൊല്ലപ്പെട്ടത്. ഇവരുടെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.മൂന്ന് പേരും കിടന്നുറങ്ങുന്നതിനിടെയാണ് അപകടം. ഏറനാളായി പ്രദേശത്തുണ്ടായ സമാധാന അന്തരീക്ഷം ഇല്ലാതാക്കി കൊണ്ടാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. അതേസമയം ഇംഫാല്‍ ഈസ്റ്റില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന ഏഴ് വയസുകാരിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ കുട്ടിയെ കാണാതായിരുന്നു.

കുട്ടിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ ക്യാംപിലുള്ളവര്‍ പ്രതിഷേധിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. 2023 ൽ ആരംഭിച്ച് ഒന്നര വർഷത്തിലേറെ നീണ്ട മണിപ്പൂരിലെ വംശീയ കലാപത്തിൽ 260ൽ അധികം പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് വർഷത്തോളം നീണ്ടുനിന്ന വംശീയ കലാപത്തിനിടെ, സംസ്ഥാനം നിരവധി ഇന്റർനെറ്റ് നിരോധനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യത്തെ നിരോധനം നിരോധനം 200 ദിവസത്തിലധികം നീണ്ടുനിന്നു.

SCROLL FOR NEXT