ലക്നൗ: ബിഎസ്പി നേതാവ് മായാവതിയുടെ ലക്‌നൗവിലെ വസതിയിൽ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ എത്തിയ രണ്ട് കോൺഗ്രസ് നേതാക്കളെ സുരക്ഷാ സംഘം തിരിച്ചയച്ചു. കോൺഗ്രസ് നേതാക്കളായ രാജേന്ദ്ര പാൽ ഗൗതം, ബരാബങ്കി എംപി, തനുജ് പുനിയ എന്നിവരാണ് ലക്‌നൗവിലെ വസതിയിലെത്തിയത്.
മായാവതിയെ നേരിൽ കണ്ട് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കാനാണ് തങ്ങൾ എത്തിയതെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. എന്നാൽ മുൻകൂട്ടി അനുമതി വാങ്ങാതെ എത്തിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും തിരിച്ചയക്കുകയുമായിരുന്നു.
പാർട്ടി നേതൃത്വത്തിൻ്റെ അനുമതിയില്ലാതെയാണ് നേതാക്കൾ സന്ദർശനം നടത്തിയതെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വ്യക്തമാക്കി. സന്ദർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോൺഗ്രസ് ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസും നൽകി.
ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ബിഎസ്‌പിയുമായി സഖ്യത്തിന് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ അപ്രതീക്ഷിത സംഭവം. എന്നാൽ രാഹുൽ ഗാന്ധിയുടെ സന്ദേശവുമായാണ് തങ്ങൾ എത്തിയതെന്ന റിപ്പോർട്ടുകൾ കോൺഗ്രസ് നേതാക്കൾ തള്ളിക്കളഞ്ഞു.