ബെംഗളൂരു: കർണാടകയിൽ ഹാവേരി ജില്ലാ ആശുപത്രിയിലെ ലേബർ റൂമിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് യുവതി ഇടനാഴിയിൽ പ്രസവിച്ചതിനെ തുടർന്ന് കുഞ്ഞിന് ദാരുണാന്ത്യം. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷിൻ്റെ (30) പെൺകുഞ്ഞാണ് തല തറയിലിടിച്ചതിന് പിന്നാലെ മരിച്ചത്. ഗർഭിണിയായ അമ്മ ശുചിമുറിയിലേക്ക് പോകാൻ ഇടനാഴിയിലൂടെ നടക്കുമ്പോഴായിരുന്നു പ്രസവം.
പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലേബർ റൂമിൽ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. വരാന്തയിൽ നിലത്ത് ഇരിക്കാനാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. നവജാത ശിശുവിൻ്റെ തല തറയിൽ ഇടിച്ചതാണു മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുഞ്ഞിൻ്റെ ബന്ധുക്കൾ ആരോപിച്ചു. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ആശുപത്രി സുപ്രണ്ടിനോട് ജില്ലാ കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്.