NATIONAL

നീതീഷിന് പകരം സാമ്രാട്ട് ?; ബിഹാർ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

നിലവിൽ ഉപമുഖ്യമന്ത്രിയായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: നിതീഷ് കുമാർ പദവിയൊഴിയുന്നതോടെ ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിക്കും. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും , കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനും ഇന്ന് പട്നയിലെത്തും . എൻ ഡി എ യോഗം ചേർന്നാകും പുതിയ നേതാവിനെ തെരഞ്ഞെടുക്കുക .

രാവിലെ 11 മണിക്ക് അവസാന മന്ത്രിസഭാ യോഗം ചേർന്ന ശേഷം നിതീഷ് കുമാർ രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറുമെന്നാണ് വിവരം. നിലവിൽ ഉപമുഖ്യമന്ത്രിയായ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണ സാമ്രാട്ടിന് അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തൽ.

സാമ്രാട്ട് മുഖ്യമന്ത്രിയായാൽ നിതീഷ് കുമാറിന്റെ മകൻ നിശാന്ത്, മന്ത്രി വിജയ് ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാർ ആയി ചുമതലയേൽക്കുമെന്നും വിവരമുണ്ട്. നിതീഷ് കുമാർ പദവിയൊഴിയുന്നതോടെ ബിഹാർ രാഷ്ട്രീയത്തിലെ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. 243 അംഗ നിയമസഭയിൽ 89 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് നിലവിൽ ബിജെപി.

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിതീഷ് കുമാർ നിയമസഭാ കൗൺസിൽ അംഗത്വം രാജി വച്ചത്. മാർച്ച് 16 നായിരുന്നു നിതീഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പത്താം തവണയും ബിഹാറിൻ്റെ മുഖ്യമന്ത്രി കസേരയിലെത്തി, വെറും നാല് മാസത്തിന് ശേഷമാണ് നിതീഷ് കുമാർ പടിയിറങ്ങുന്നത്.

SCROLL FOR NEXT