ഡൽഹി: റദ്ദാക്കപ്പെട്ട നീറ്റ് യുജിസി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ്(എൻടിഎ) മോക് ഡ്രിൽ സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് ആരംഭിച്ച മോക്ഡ്രിൽ രാത്രി വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്.
രണ്ടര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ പരിപാടിയുടെ ഭാഗമാകും. രാജ്യത്താകെ ഏകദേശം 23 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. ഇന്ത്യയിലെ 5,000-ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുക.
പുതിയ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾക്ക് എസ്‌എംഎസ്, ഇ-മെയിൽ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ അയച്ചിട്ടുണ്ട്. അതേസമയം, പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും എൻടിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിദ്യാർഥികളുടെ ഗതാഗത ക്രമീകരണങ്ങളിൽ സഹായിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾക്ക് സമീപം ഡൽഹി സർക്കാർ കൂളിംഗ് സോണുകൾ ക്രമീകരിച്ചിട്ടുണ്ട്. ഈ കൂളിംഗ് സോണുകളിൽ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇരിപ്പിട ക്രമീകരണം നൽകും.
ഇതിനുപുറമെ ശുദ്ധമായ കുടിവെള്ളം, നാരങ്ങാവെള്ളം, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവയും നൽകും. കൂടാതെ പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികൾക്ക് ഡൽഹി, ബീഹാർ, പഞ്ചാബ് എന്നി സംസ്ഥാനങ്ങൾ സൗജന്യ ബസ് യാത്ര സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ട്.
മെയ് 3ന് നടന്ന നീറ്റ്-യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ നടത്തി വരികയാണ്.