ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലഷ്കർ-ഇ-തൊയ്ബ മേധാവി ഹാഫിസ് സയിദിനെ പ്രതിചേര്‍ത്ത് എന്‍ഐഎ. ഭീകരാക്രമണത്തില്‍ പാക് ഗൂഢാലോചനയും ഹാഫിസ് സയിദിന്‍റെ പങ്കും വ്യക്തമാക്കി ജമ്മു എന്‍ഐഎ കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കി.
ഇന്ത്യ തേടുന്ന കൊടുംഭീകരനായ ഹാഫിസ് സയിദിനെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിചേര്‍ത്താണ് ജമ്മു കോടതിയില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ഭീകരസംഘടനകളായ ലഷ്കറെ തയിബയുടെയും ദ് റസിസ്റ്റന്‍സ് ഫ്രണ്ടിന്‍റെയും പ്രധാന തലവനായും വ്യക്തിപരമായും ഹാഫിസ് സയിദിനെ പ്രതിചേര്‍ത്തു. ഭാരതീയ ന്യായ് സംഹിതയിലെയും യുഎപിഎയിലെയും വകുപ്പുകള്‍ ചുമത്തി.
ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുക, അതിർത്തിക്കപ്പുറത്തുനിന്ന് ഗൂഢാലോചന നടത്തുക എന്നീ വകുപ്പുകളും ഉൾപ്പെടുത്തി. പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക് ഗൂഢാലോചന, ഹാഫിസ് സയിദിന്‍റെ പങ്ക്, ശാസ്ത്രീയ അന്വേഷണത്തിലൂടെയും സ്ഥലപരിശോധനയിലൂടെയും ശേഖരിച്ച തെളിവുകളും എന്‍ഐഎ കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
എന്‍ഐഎ ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാക് ഏജന്‍റ് സാജിദ് ജാട്ട്, ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരർ, അറസ്റ്റിലായ രണ്ട് പ്രതികൾ, ലഷ്കറെ തയിബ, ടിആര്‍എഫ് അടക്കം ഭീകരസംഘടനകളെയും പ്രതികളായി ഉള്‍പ്പെടുത്തിയിരുന്നു. 2025 ഏപ്രില്‍ 22നുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തില്‍ 25 വിനോദസഞ്ചാരികളും നാട്ടുകാരനായ ഒരു കുതിരക്കാരനുമാണ് കൊല്ലപ്പെട്ടത്.