അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു 
NATIONAL

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

മൊബൈൽ ഫോൺ വഴിയാണ് അലാറം വഴി സംവിധാനം പ്രവർത്തിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള അടിയന്തര മുന്നറിയിപ്പ് സംവിധാനം കേന്ദ്രസർക്കാർ പരീക്ഷിച്ചു. രാജ്യത്തിന് ഉടനീളമുള്ള ലക്ഷക്കണക്കിന് മൊബൈൽ ഫോണിൽ അലാറം വഴിയാണ് സംവിധാനം പ്രവർത്തിപ്പിച്ചത്.

ഇതിൻ്റെ ഭാഗമായി മൊബൈൽ ഫോണുകളിൽ ഏതാനും സെക്കൻഡ് അലാറം മുഴങ്ങി. എന്നാൽ ഇതിൽ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി ജനങ്ങൾക്ക് സന്ദേശങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് അടിയന്തര മുന്നറിയിപ്പ് അലാറം പരീക്ഷിച്ചത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് രാജ്യത്തുടനീളമുള്ള മൊബൈൽ അധിഷ്ഠിത ദുരന്ത ആശയവിനിമയ സംവിധാനങ്ങൾ കൃത്യമായി എല്ലാവരിലും എത്തുന്നുണ്ടോയെന്ന് അറിയാനാണ് പരീക്ഷണം നടത്തിയത്. ഐക്യരാഷ്ട്രസഭയുടെ ഇൻ്റർ നാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ ശുപാർശ ചെയ്യുന്ന കോമൺ അലേർട്ടിംഗ് പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിസ്റ്റം.

ഇത് നിലവിൽ ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നു. കൂടാതെ ജിയോയുള്ള പ്രദേശങ്ങളിലെ മൊബൈൽ ഉപയോക്താക്കൾക്ക് എസ്എംഎസ് വഴി ദുരന്ത അലർട്ടുകൾ നൽകും.

പൊതുജനങ്ങൾക്ക് അവരുടെ മൊബൈൽ ഉപകരണങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിൽ പരീക്ഷണ സന്ദേശങ്ങൾ ലഭ്യമാക്കും. യഥാർത്ഥ അടിയന്തര ഘട്ടങ്ങളിൽ അലർട്ടുകൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് അലാറം പരീക്ഷിച്ചത്.

SCROLL FOR NEXT