1.13 ലക്ഷം കോടിയിലധികം രൂപയാണ് ഒറ്റയടിക്ക് ബാങ്ക് അക്കൗണ്ടിലെത്തിയത് Source: X/ @SachinGuptaUP, Chat gpt
NATIONAL

ഒറ്റ രാത്രി കൊണ്ട് അംബാനിയേക്കാൾ റിച്ച്! മരിച്ച അമ്മയുടെ അക്കൗണ്ടിലെത്തിയത് 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപ; അമ്പരന്ന് 20കാരൻ

മരിച്ച വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഇത്രയും വലിയ തുകയെത്തിയത് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍

Author : ന്യൂസ് ഡെസ്ക്

നോയിഡ: ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായാൽ നിങ്ങളെന്ത് ചെയ്യും? അതും അംബാനിയേക്കാൾ വലിയ കോടീശ്വരനായാൽ? കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും യഥാർഥത്തിൽ ഒറ്റ രാത്രി കൊണ്ട് അംബാനിയേക്കാൾ വലിയ പണക്കാരാനായിരിക്കുകയാണ് നോയിഡയിലെ 20കാരൻ. ലോട്ടറിയടിച്ചതാണെന്ന് കരുതാൻ വരട്ടെ. മരിച്ച അമ്മയുടെ അക്കൗണ്ടിലേക്കാണ് ഭീമാകാരമായ തുകയെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഡങ്കൗര്‍ സ്വദേശിയായിരുന്ന ഗായത്രി ദേവിയുടെ അക്കൗണ്ടിലേക്ക് വലിയ തുകയെത്തിയത്. ഒന്നും രണ്ടും കോടിയല്ല,  1.13 ലക്ഷം കോടിയിലധികം രൂപയാണ് ഒറ്റയടിക്ക് ഗായത്രി ദേവിയുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായത്. രണ്ട് മാസം മുൻപ് മരിച്ച ഗായത്രി ദേവിയുടെ അക്കൗണ്ട് 20കാരനായ മകന്‍ ദീപുവായിരുന്നു ഉപയോഗിച്ചിരുന്നത്. അക്കൗണ്ടിലേക്കെത്തിയ തുക കണ്ട് ദീപു ഞെട്ടി.

37 അക്ക തുകയാണ് ഗായത്രി ദേവിയുടെ അക്കൗണ്ടിൽ ക്രെഡിറ്റായിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപ. അക്കൗണ്ടിൽ പണമെത്തിയെന്ന മെസേജ് കണ്ട് പരിഭ്രാന്തനായ ദീപു, തൊട്ടടുത്ത ദിവസം തന്നെ ബാങ്കിലെത്തി വിവരം അറിയിച്ചു.

അസാധാരണമായ തുക അക്കൗണ്ടിലെത്തിയ കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ, കോട്ടക് മഹീന്ദ്ര ബാങ്ക് ഗായത്രി ദേവിയുടെ അക്കൗണ്ട് മരവിപ്പിച്ചു. കൂടുതല്‍ അന്വേഷണത്തിനായി ബാങ്ക് അധികൃതര്‍ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മരിച്ച വ്യക്തിയുടെ അക്കൗണ്ടിലേക്ക് ഇത്രയും വലിയ തുകയെത്തിയത് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. ബാങ്കിങ് പിശകോ, സാങ്കേതിക തകരാറോ അല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടിലേക്കെത്തിയതെന്നാണ് പ്രാഥമിക നിഗമനം. സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ ഫണ്ടുകളുടെ യഥാർഥ ഉറവിടം അറിയാനാകൂ എന്നും ഉദ്യോഗസ്ഥർ പറയുന്നു.

SCROLL FOR NEXT