NATIONAL

ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍; സ്വീകരിച്ച് എം.കെ. സ്റ്റാലിന്‍

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പനീര്‍ശെല്‍വത്തിന്റെ നീക്കം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നത്.

മൂന്ന് തവണ തമിഴ്‌നാട് മുഖ്യന്ത്രിയായ, ജെ. ജയലളിതയുടെ ഏറെക്കാലത്തെ അടുത്ത അനുയായി ആയിരുന്ന പനീര്‍ശെല്‍വത്തെ 2022ലാണ് എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കുന്നത്. എടപ്പാടി കെ. പളനിസ്വാമിയുമായുള്ള തര്‍ക്കത്തെ അധികാര തര്‍ക്കത്തെ തുടര്‍ന്നായിരുന്നു നീക്കം.

പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നേക്കുമെന്ന തരത്തില്‍ നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ പനീര്‍ശെല്‍വം ഡിഎംകെ ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. പനീര്‍ശെല്‍വം എത്തുന്നതിന് മുന്നോടിയായി മകന്‍ രവീന്ദ്രനും ഡിഎംകെ ആസ്ഥാനത്തെത്തിയിരുന്നു.

തന്റെ ഭാഗത്തെ തെറ്റ് തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് നേരത്തെ പനീര്‍ശെല്‍വം പറഞ്ഞിരുന്നു. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ പേരെടുത്ത് പറയാതെ, പാര്‍ട്ടി നിയമങ്ങള്‍ ഭേദഗതി ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനമാണ് പനീര്‍ശെല്‍വം ഉന്നയിച്ചത്.

എംജിആര്‍ രൂപകല്‍പ്പന ചെയ്ത പാര്‍ട്ടിയുടെ നയങ്ങളെ, ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനായി മാറ്റിയെഴുതി എന്നായിരുന്നു പനീര്‍ശെല്‍വം പറഞ്ഞത്. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

SCROLL FOR NEXT