ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ തന്നെ ഇറാനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ കുടുംബങ്ങൾ ആശങ്ക ഉയർത്തിയിരുന്നു Source: X/@MEAIndia
NATIONAL

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്നുള്ള 110 ഇന്ത്യൻ വിദ്യാർഥികൾ രാജ്യത്തേക്ക് തിരിച്ചെത്തി

വിദ്യാർഥികളിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്

Author : ന്യൂസ് ഡെസ്ക്

ഓപ്പറേഷൻ സിന്ദുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ആദ്യ വിദ്യാർഥി സംഘം ഡൽഹിയിൽ എത്തി. അർമേനിയയിൽ നിന്നുള്ള 110 പേരടങ്ങുന്ന വിദ്യാർഥി സംഘമാണ് ഡൽഹിൽ എത്തിയത്. വിദ്യാർഥികളിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽ നിന്ന് പുറപ്പെട്ട വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് എത്തിയത്.

ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ തന്നെ ഇറാനിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ കുടുംബങ്ങൾ ആശങ്ക ഉയർത്തിയിരുന്നു. ഇറാനിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയക്കുന്ന കശ്മീരിൽ നിന്നായിരുന്നു കൂടുതൽ സഹായ ആവശ്യമെത്തിയത്. ഇറാനിൽ 13,000-ത്തിലധികം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് റിപ്പോർട്ടുകൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവരിൽ ഭൂരിഭാഗവും മെഡിക്കൽ ബിരുദം നേടുന്നവരാണ്.

സമയബന്ധിതമായി വിദ്യാർഥികളെ ഒഴിപ്പിക്കാൻ നടപടികൾ സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ നന്ദി പറഞ്ഞു. മറ്റുള്ളവരെ ഉടൻ ഒഴിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

അതേസമയം ഇറാനുമേൽ ആക്രമണ പരമ്പര ആരംഭിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. തെഹ്‌റാനുമേൽ ആക്രമണം കടുപ്പിക്കുകയാണെന്നും ഇസ്രയേൽ അറിയിച്ചു. ഇസ്രയേലിലേക്ക് സ്റ്റേജ് 2 സെജ്ജിൽ മിസൈൽ ഇറാൻ തൊടുത്തതായി റിപ്പോർട്ടുണ്ട്. ഇറാനെതിരെയുള്ള ആക്രമണത്തിൽ അമേരിക്ക ചേരുന്നതിൽ അന്തിമ തീരുമാനം പിന്നീടെന്ന് ട്രംപ് അറിയിച്ചു. ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ പരിഹാരം കാണണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ആവശ്യപ്പെട്ടു.

SCROLL FOR NEXT