മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ  Image: ANI
NATIONAL

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് നോട്ടീസുമായി പ്രതിപക്ഷം; 73 എംപിമാര്‍ ഒപ്പുവച്ചു

ഗ്യാനേഷ് കുമാര്‍ തുടര്‍ച്ചയായി പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷം നോട്ടീസില്‍ കുറ്റപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് നോട്ടീസ്. 73 പ്രതിപക്ഷ എംപിമാര്‍ ഒപ്പുവെച്ച നോട്ടീസ് രാജ്യസഭയില്‍ സമര്‍പ്പിച്ചു. 50 അംഗങ്ങളുടെ ഒപ്പുകളാണ് ഇതിനായി വേണ്ടത്.

കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷപാര്‍ട്ടികള്‍, ശിവസേന (ഉദ്ധവ് പക്ഷം), എന്‍സിപി (ശരദ് പവാര്‍ പക്ഷം), ആര്‍ജെഡി, ഐയുഎംഎല്‍ തുടങ്ങിയ പാര്‍ട്ടികളുടെ അടക്കം പ്രതിനിധികളാണ് ഒപ്പുവച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളിലെയും തമിഴ്‌നാട്ടിലെയും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് പെരുമാറ്റച്ചട്ട ലംഘനം എന്നാരോപിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. ഏപ്രില്‍ പതിനെട്ടിന് നടന്ന ചട്ടലംഘനത്തില്‍ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഗ്യാനേഷ് കുമാര്‍ തുടര്‍ച്ചയായി പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷം നോട്ടീസില്‍ കുറ്റപ്പെടുത്തി. ഒന്‍പത് ആരോപണങ്ങളാണ് ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ആരോപിക്കുന്നത്.

നേരത്തെയും ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. അന്ന് നോട്ടീസില്‍ ഒപ്പിട്ടിരുന്നത് 63 രാജ്യസഭാ എംപിമാരും, 130 ലോക്‌സഭ എംപിമാരുമാണ്. രാജ്യസഭയില്‍ ആണ് നോട്ടീസ് നല്‍കിയത്.

SCROLL FOR NEXT