Source: X
NATIONAL

പാസ്പോർട്ടെടുക്കൽ ചെലവേറും! അപേക്ഷാ ഫീസ് കുത്തനെ ഉയർത്തി സർക്കാർ

വിദേശ കാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തു വിട്ടത്

Author : ന്യൂസ് ഡെസ്ക്

1980ലെ പാസ്പോർട്ട് നിയമം ഭേദഗതി ചെയ്തതിനെ തുടർന്ന് പാസ്പോർട്ട് അപേക്ഷാ ഫീസ് കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ.ഫീസ് വർധന ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.വിദേശ കാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തു വിട്ടത്.

36 പേജുള്ള പുതിയ പാസ്പോർട്ടിനുള്ള ഫീസ് 1500 രൂപയിൽ നിന്ന് 2,500 ആക്കിയും തത്കാൽ പാസ്പോർട്ടിന്റെ ഫീസ് 3,500ൽ നിന്ന് 5,000 ആക്കിയും 60 പേജുള്ള പുതിയ പാസ്പോർട്ടിനുള്ള അപേക്ഷ ഫീസ് രണ്ടായിരത്തിൽ നിന്ന് 3500 രൂപയാക്കിയുമായാണ് ഉയർത്തിയത്. നഷ്ടപ്പെട്ടതോ കേടു വന്നതോ ആയ പാസ്പോർട്ട് പുതുക്കാൻ 36 പേജിന് 5000 രൂപയും തത്ക്കാൽ നിരക്ക് 6000 രൂപയുമായിരിക്കും. ഇത് 60 പേജിന് 6000, 8500 എന്നിങ്ങനെയായിരിക്കും നിരക്ക്.

പാസ്പോർട്ട് പൗരത്വ രേഖയല്ലെന്നും യാത്രാ രേഖ മാത്രമാണെന്നും കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാസ്പോർട്ട് അപേക്ഷാ ഫീസിലുണ്ടായ വർധന. അതേസമയം, പാസ്പോർട്ട് എന്നത് ഇന്ത്യൻ സർക്കാർ പൗരനായി അംഗീകരിച്ചിട്ടുണ്ടെന്നതിൻ്റെ തെളിവാണെന്നും മറ്റൊരു രാജ്യത്തിനും അവരുടെ പൗരത്വത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും മുൻ സോളിസിറ്റർ ജനറലായിരുന്ന ഹരീഷ് സാൽവെ പ്രതികരിച്ചിരുന്നു.

മുമ്പ് ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാസ്പോർട്ടും പൗരത്വം തെളിയിക്കാൻ ഉള്ള മതിയായ രേഖയല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിലടക്കമുള്ള ചർച്ച എന്താണ് പൗരത്വ രേഖയായി കണക്കാക്കാൻ പറ്റുക എന്നുള്ളതാണ്.

SCROLL FOR NEXT