NATIONAL

സോണിയ ഗാന്ധിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദം; 'ബിലോംഗിങ്, എ ജേർണി ഓഫ് ലവ്' പുസ്തകത്തിന്റെ പ്രസാധകർ തങ്ങളല്ലെന്ന് പെൻഗ്വിൻ

എഡിറ്റോറിയൽ മാറ്റങ്ങളെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തള്ളി പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. 'ബിലോംഗിങ്, എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിൻ്റെ ഇന്ത്യയിലെ പ്രസാധകർ തങ്ങളല്ലെന്ന് പെൻഗ്വിൻ പ്രസ്താവനയിൽ വിശദീകരിച്ചു. എഡിറ്റോറിയൽ മാറ്റങ്ങളെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കി.

എന്നാൽ പ്രസാധകർ എന്ന നിലയിൽ, വസ്തുതകൾ പരിശോധിച്ച് രചയിതാക്കൾക്ക് ശുപാർശകൾ നൽകുക എന്നത് ഉത്തരവാദിത്തമാണെന്നും പ്രസിദ്ധീകരണ പ്രക്രിയയുടെ ഒരു സാധാരണ ഭാഗമാണിതെന്നും പെൻഗ്വിൻ അറിയിച്ചു. ചർച്ചകളിൽ ഉടനീളം പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധരാണ് എന്നതായിരുന്നു തങ്ങളുടെ നിലപാടെന്നും വിഷയത്തിൽ ഇനി പ്രതികരണങ്ങളൊന്നും നടത്തില്ലെന്നും പ്രസ്താവനയിൽ പെൻഗ്വിൻ വ്യക്തമാക്കി.

പ്രസാധകർ നിർദേശിച്ച മാറ്റങ്ങൾ സോണിയാ ഗാന്ധി നിരസിച്ചതാണ് പുസ്തകത്തിൻ്റെ പ്രകാശനത്തിൽ നിന്ന് പെൻഗ്വിൻ പിൻമാറാൻ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. രചയിതാവുമായുള്ള രഹസ്യ ചർച്ചകളെക്കുറിച്ച് കൂടുതൽ പ്രതികരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, പ്രമുഖ ഇ കോമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിൽ പുസ്‌തകത്തിൻ്റെ ഇ ബുക്ക് പതിപ്പ് 2,615 രൂപയ്ക്ക് പ്രീ ഓർഡറിനായി ലഭ്യമാണ്. ഹാർപ്പർ കോളിൻസ് യുകെയുടെ കീഴിലുള്ള 'വില്യം കോളിൻസ്' ആണ് ഇ ബുക്കിൻ്റെ പ്രസാധകരെന്നാണ് ആമസോൺ നൽകുന്ന വിവരം.

SCROLL FOR NEXT