ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രധാനമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ആശങ്ക. സ്വര്‍ണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ഇന്ധന ഉപയോഗം കുറയ്ക്കണമെന്നുമുള്ള നിര്‍ദേശത്തോടെ, സ്വര്‍ണ ഇറക്കുമതി തീരുവയും ഇന്ധന വിലയും കൂട്ടുമോ എന്ന അഭ്യൂഹമാണ് ശക്തമായത്.
നരേന്ദ്ര മോദിക്ക് രാജ്യം ഭരിക്കാന്‍ ശേഷിയില്ലെന്ന കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തുവന്നു. സെക്കന്ദരാബാദില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് കോവിഡ് കാലത്തേത് പോലെയുള്ള നിയന്ത്രണം വേണമെന്ന നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചത്.
സ്വര്‍ണം വാങ്ങുന്നത് പരമാവധി ഒഴിവാക്കുക, ഇന്ധന ഉപയോഗം കുറയ്ക്കുക, അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുക, വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് കേന്ദ്രം കടക്കുമോ എന്ന ആശങ്കയും ഉയര്‍ന്നത്.
നിലവില്‍ ആറ് ശതമാനമാണ് സ്വര്‍ണം ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുവയായി ചുമത്തുന്നത്. വിദേശനാണ്യ ശേഖരം സംരക്ഷിക്കാനായി സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടുമോ എന്നാണ് അഭ്യൂഹം. തീരുവ കൂട്ടിയാല്‍ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന ഉണ്ടാകും. ഡിമാന്‍ഡ് ഇടിയുന്നതോടെ ഇറക്കുമതിയും കുറയും.
പാചക വാതക വില കൂട്ടിയപ്പോള്‍ തന്നെ പെട്രോള്‍ ഡീസല്‍ വിലയും കൂടുമെന്ന് വിലയിരുത്തപ്പെട്ടതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്ന മോദിയുടെ ആഹ്വാനത്തോടെ അത് വീണ്ടും ശക്തിപ്പെട്ടു. പ്രതിമാസം മൂവായിരം കോടി രൂപയുടെ നഷ്ടമാണെന്നും വില വര്‍ധിപ്പിക്കാതെ മറ്റു മാര്‍ഗം ഇല്ലെന്നുമാണ് എണ്ണ കമ്പനിയുടെ വാദം.
കോവിഡ് കഴിഞ്ഞോതോടെ പല കമ്പനികളും വര്‍ക്ക് അറ്റ് ഹോം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മോദിയുടെ ആഹ്വാനത്തോടെ വര്‍ക്ക് അറ്റ് ഹോമിലേക്ക് മടങ്ങുന്നതും പല സ്ഥാപനങ്ങളും പരിഗണിച്ചേക്കും. മോദിയുടെ ആഹ്വാനം വിവിധ മന്ത്രാലയങ്ങള്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ഇതു ഉത്തരവായി ഇറക്കാനോ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനോ ഉള്ള നീക്കമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മോദിയുടെ ആഹ്വാനം ഏറ്റെടുത്തേക്കും. അതേസമയം പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ പരാജയത്തിന്റെ തെളിവാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.