സി.ജെ. റോയ്  
NATIONAL

വെടിയുണ്ട തുളഞ്ഞു കയറി ഹൃദയവും ശ്വാസകോശവും തകര്‍ത്തു; സി.ജെ. റോയ്‌യുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ, ചില രേഖകള്‍ എടുക്കാനെന്ന് പറഞ്ഞാണ് റോയ് സ്വന്തം മുറിയിലേക്ക് പോയത്.

Author : കവിത രേണുക

ബെംഗളൂരു: ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍, സി.ജെ. റോയ്‌യുടെ വാരിയെല്ല് തകര്‍ത്ത് ഇടനെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ വെടിയുണ്ട പുറത്തെടുത്തു. വെടിയുണ്ട ഹൃദയവും ശ്വാസകോശവും തകര്‍ത്താണ് തുളഞ്ഞ് കയറിയത്. 35 എം.എം. വലുപ്പമുള്ള വെടിയുണ്ടയാണ്, രാജ്യത്തെ തന്നെ പ്രമുഖ ബില്‍ഡറായ റോയ്‌യുടെ ജീവനെടുത്തത്.

ഇന്നലെ ബെംഗളൂരുവിലെ ഓഫീസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ, ചില രേഖകള്‍ എടുക്കാനെന്ന് പറഞ്ഞാണ് റോയ് സ്വന്തം മുറിയിലേക്ക് പോയത്. ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് റോയ് നിര്‍ദ്ദേശം നല്‍കി. മുറിയുടെ കുറ്റിയിട്ട ശേഷം സ്വന്തം റിവോള്‍വര്‍ എടുത്ത് നെഞ്ചത്തേക്ക് ചേര്‍ത്ത് വെടിയുതിര്‍ത്തു. തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നവര്‍ ശബ്ദം കേട്ട് ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. റോയിക്ക് കടബാധ്യതയോ സാമ്പത്തിക പ്രശ്‌നങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഐടി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സഹോദരന്‍ സി.ജെ.ബാബു പറഞ്ഞു. ആരോപണങ്ങള്‍ നീളുന്നത് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദിലേക്കാണ്.

ഇന്നലെ റോയ് ബാബുവിനെ വിളിച്ചിരുന്നു. കാണണമെന്ന് പറഞ്ഞപ്പോള്‍ നാളെയാകട്ടെ എന്ന് മറുപടിയും കൊടുത്തു. എന്നാല്‍ കാണാന്‍ നില്‍ക്കാതെ റോയ് സ്വയം ജീവനെടുത്തു. ആദായ നികുതി വകുപ്പ് നടപടി കടുപ്പിക്കുന്നു എന്ന സൂചനകള്‍ക്ക് ഇടയിലായിരുന്നു ഇത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനി ഡയറക്ടര്‍ ടി.ജെ. ജോസഫ് അഞ്ച് പേജുള്ള പരാതി നല്‍കി. ഇത് പരിഗണിച്ചാണ് കര്‍ണാടക ഡിഐഡിക്ക് അന്വേഷണ ചുമതല കൈമാറിയത്. സിഐഡി ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകളുടെ അടക്കം വിശദമായ പരിശോധന നടത്തും. സമഗ്രമായ അന്വേഷണം നടത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം.

വ്യവസായിയെ സമ്മര്‍ദത്തിലാക്കി എന്ന ആരോപണം ആദായ നികുതി വകുപ്പ് നിഷേധിച്ചു. ഇന്നലെ ചോദ്യം ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. റോയിയോട് ചില രേഖകളില്‍ ഒപ്പിടാന്‍ എത്താന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും ഐടി വകുപ്പ് അറിയിച്ചു. എന്നാല്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന്റെ പേരില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇത്തരം കടുംകൈ ചെയ്യേണ്ടി വന്ന സാഹചര്യം ഗൗരവമായി അന്വേഷിക്കണം എന്ന് സിപിഐഎം ആവശ്യപ്പെട്ടു.

ഏറെ ദുരൂഹത നിറഞ്ഞ മരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പ്രിയപ്പെട്ട സുഹൃത്ത് സി.ജെ. റോയ്‌യുടെ മരണം അവിശ്വസിനീയവും വേദനാജനകവുമെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. റോയ് ഒരു സുഹൃത്തിനും അപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ സ്‌നേഹം എന്നും ഓര്‍മിക്കപ്പെടുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞു. നാളെ വൈകിട്ട് നാല് മണിക്ക് ബന്നാര്‍ഘട്ടയിലെ, റോയിയുടെ ഉടമസ്ഥതയിലുള്ള 'നേച്ചര്‍' കോണ്‍ഫിഡന്റ് കാസ്‌കേഡിലാണ് സംസ്‌കാരം. അത് റോയ്‌യുടെ ആഗ്രഹമായിരുന്നു.

SCROLL FOR NEXT