ഡൽഹി: ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്തരി നരേന്ദ്രമോദി. മോഹൻലാൽ മികവിൻ്റെ പ്രതീകമാണ് എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം എത്തിയത്. മോഹൻലാൽ മികവിൻ്റെയും വൈവിധ്യത്തിൻ്റെയും പ്രതീകമാണെന്നും, മലയാള സിനിമയുടെ മുൻനിര വെളിച്ചമാണെന്നും, ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണെന്നും മോദി പറഞ്ഞു. മോഹൻ ലാലിൻ്റെ അഭിനയ വൈഭവം പ്രചോദനകരമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
"മലയാള സിനിമയിലും നാടകത്തിലും പ്രമുഖ വ്യക്തിത്വമായി നിലകൊള്ളുന്ന അദ്ദേഹത്തിന് കേരള സംസ്കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ചലച്ചിത്ര- നാടകമാധ്യമങ്ങളിലുടനീളമുള്ള അദ്ദേഹത്തിൻ്റെ വൈഭവം യഥാർത്ഥ പ്രചോദനമാണ്. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെ, എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.
'കേരളത്തിൻ്റെ അടിപൊളി മണ്ണിൽ നിന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകർ വരെ അദ്ദേഹത്തെ ആഘോഷിക്കുന്നു' എന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിൻ്റെ അഭിനന്ദന സന്ദേശം. സിനിമയിലെ അദ്ദേഹത്തിൻ്റെ പാരമ്പര്യം രാജ്യത്തിൻ്റെ സർഗാത്മഗതയെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.