വിഭജന ഭീതി ദിനവുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 14 'ഇന്ത്യയുടെ ചരിത്രത്തിലെ ദുരന്ത അധ്യായങ്ങളിൽ ഒന്നാണെ'ന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. വിഭജന കാലത്തെ പ്രതിസന്ധികളെ മറികടന്ന് ജീവിതത്തിൽ മുന്നേറിയവരെ ഈ ദിവസം അനുസ്മരിക്കണം. ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണ് ഇതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
"നമ്മുടെ ചരിത്രത്തിലെ ദാരുണമായ അധ്യായമായാണ് ഇന്ത്യ വിഭജന ഭീതി ദിനത്തെ കാണുന്നത്. എണ്ണമറ്റ ആളുകൾ സഹിച്ച പ്രക്ഷോഭത്തെയും വേദനയെയും ഓർമ്മിച്ചുകൊണ്ട് രാജ്യം വിഭജന ഭീതി ദിനം ആചരിക്കുകയാണ്. ദുരിതബാധിതരിൽ പലരും ജീവിതം പുനർനിർമിച്ച് മുന്നോട്ട് പോയി. സങ്കൽപ്പിക്കാൻ കൂടിയാവാത്ത നഷ്ടങ്ങളെ നേരിടാനും, പുതുജീവിതം ആരംഭിക്കാൻ ശക്തി കണ്ടെത്താനുമുള്ള അവരുടെ കഴിവിനെയും, മനക്കരുത്തിനെ ആദരിക്കാനുള്ള ഒരു ദിവസമാണിത്. ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം," പ്രധാനമന്ത്രി മോദി കുറിച്ചു.
2021ലാണ് ഓഗസ്റ്റ് 14 'വിഭജന ഭീതി ദിന'മായി ആചരിക്കാന്‍ നരേന്ദ്ര മോദി ആഹ്വാനം ചെയ്യുന്നത്. 2022 മുതൽ ഈ ദിനം ആചരിച്ചുതുടങ്ങി. അതേസമയം കേരളത്തിൽ വിഭജന ഭീതി ദിനവുമായി ബന്ധപ്പെട്ട വിവാദം കനക്കുകയാണ്. സംസ്ഥാനത്തെ സർവകലാശാലകളിൽ വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. സാമുദായിക ധ്രുവീകരണത്തിനും വർഗീയ വിദ്വേഷത്തിനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നിർദേശം.