പട്ന: ബിഹാറിൽ ജയിക്കുന്നത് വരെ മുഖംമൂടി ധരിക്കുമെന്ന് പ്രതിജ്ഞയെടുത്ത പ്ലൂറൽസ് പാർട്ടി അധ്യക്ഷ പുഷ്പം പ്രിയ ചൗധരി തോല്‍വിയിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദർഭംഗ സീറ്റിൽ ഏറ്റവും പിന്നിലാണ് പുഷ്പം പ്രിയ ചൗധരി. നാലാം റൗണ്ട് വോട്ടെണ്ണൽ പിന്നിടുമ്പോൾ ബിജെപിയുടെ സഞ്ജയ് സരോഗിയാണ് സീറ്റിൽ മുന്നിലുള്ളത്. 4,800 വോട്ടുകൾ വ്യത്യാസത്തിൽ വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ ഉമേഷ് സഹാനിയാണ് തൊട്ടുപിന്നിലുള്ളത്. പുഷ്പം പ്രിയം ആകട്ടെ സരോഗിയെക്കാൾ 16,000 വോട്ടുകൾക്ക് പിന്നിലാണ്.
മതവും ജാതിയും അതിർത്തികൾ തീർത്ത ബിഹാർ രാഷ്ട്രീയത്തിൽ ഒരു പുതിയ രാഷ്ട്രീയ ബ്രാൻഡ് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുഷ്പം പ്രിയ 2020 ൽ 'ദി പ്ലൂറൽസ് പാർട്ടി' സ്ഥാപിച്ചത്. സംസ്ഥാനത്തെ 243 സീറ്റുകളിലും പാർട്ടി 'വിസിൽ' ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കറുത്ത വസ്ത്രവും മുഖംമൂടിയും മാത്രം ധരിക്കുന്ന പുഷ്പം പ്രിയ താൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം മാത്രമേ മുഖംമൂടി അഴിക്കുകയുള്ളൂ എന്നും പ്രതിജ്ഞയെടുത്തിരുന്നു.
മുൻ ജെഡിയു നിയമസഭാംഗം വിനോദ് കുമാർ ചൗധരിയുടെ മകളാണ് പുഷ്പം പ്രിയ ചൗധരി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയും സമത പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളുമായിരുന്ന പ്രൊഫസർ ഉമാകാന്ത് ചൗധരിയാണ് പുഷ്പം പ്രിയയുടെ മുത്തച്ഛൻ. സസെക്സ് സർവകലാശാലയിൽ നിന്നും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ പുഷ്പം പ്രിയ നേരത്തെ ബിഹാറിലെ ടൂറിസം, ആരോഗ്യ എന്നീ വകുപ്പുകളിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിട്ടുണ്ട്. 2020 ൽ 148 സീറ്റുകളിൽ പുഷ്പം പ്രിയയുടെ പാർട്ടി മത്സരിച്ചെങ്കിലും എല്ലാ സീറ്റുകളിലും പരാജയപ്പെട്ടു.