NATIONAL

"അദാനിയുടെ മനോരാജ്യം പൂവണിയാൻ മഴക്കാടുകൾ വെട്ടുന്നു"; 'ഗ്രേറ്റ് നിക്കോബാർ' ഏറ്റവും വലിയ അഴിമതികളിൽ ഒന്നെന്ന് രാഹുൽ ഗാന്ധി

ഗ്രേറ്റ് നിക്കോബാർ സന്ദർശനത്തിന് ശേഷമായിരുന്നു അ​ദ്ദേഹത്തിന്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കേന്ദ്ര സർക്കാരിന്റെ ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പ്രകൃതി സമ്പത്തിന് നേരെയും ഗോത്രവർഗ പൈതൃകത്തിന് നേരെയുമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലൊന്നാണ് അതെന്നാണ് രാഹുലിന്റെ ആരോപണം. ഗ്രേറ്റ് നിക്കോബാർ സന്ദർശനത്തിന് ശേഷമായിരുന്നു അ​ദ്ദേഹത്തിന്റെ പ്രതികരണം. തന്റെ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

അദാനിയുടെ മനോരാജ്യം പൂവണിയാൻ ഇടതൂർന്ന മഴക്കാടുകളാണ് വെട്ടിനശിപ്പിക്കാൻ പോകുന്നതെന്നും ഇതിനെതിരേ രാജ്യം കണ്ണുതുറക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. പദ്ധതി എന്നാണ് അതിനെ സർക്കാർ വിളിക്കുന്നത്. പക്ഷേ അവിടെ കണ്ടത് പദ്ധതിയല്ല. കോടാലിക്കായി അടയാളപ്പെടുത്തിയ കോടിക്കണക്കിന് മരങ്ങളുണ്ട്. 160 ചതുരശ്രകിലോമീറ്റർ മഴക്കാടുകളാണ് നശിപ്പിക്കാൻ പോകുന്നത്. ഇത് വികസനമല്ല. വികസനത്തിന്റെ ഭാഷയിൽ പൊതിഞ്ഞ നാശമാണെന്നും രാഹുൽ വിമർശിച്ചു.

"ഗ്രേറ്റ് നിക്കോബാറിലുടനീളം ഞാൻ സഞ്ചരിച്ചു. ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അസാധാരണമായ വനമേഖലയാണിത്. തലമുറകളായി വളർന്നുവന്ന, കാലപ്പഴക്കം പ്രവചിക്കാനാകാത്ത മരങ്ങളാണ് ഇവിടെയുള്ളത്. ഈ ദ്വീപിലെ ആദിവാസി സമൂഹങ്ങളും കുടിയേറ്റക്കാരും ഇവിടം പോലെ മനോഹരമാണ്. പക്ഷേ അവരുടേതായത് അവരിൽ നിന്ന് കൊള്ളയടിക്കപ്പെടുകയാണ്.

വികസനമെന്ന പേരിൽ കോടിക്കണക്കിന് മരങ്ങൾ വെട്ടിനിരത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മഴക്കാടുകൾ വെട്ടിനശിപ്പിക്കുന്നത് ഗൗതം അദാനിയുടെ മനോ​രാജ്യം പൂവണിയാനാണ്. ഇത് വികസനമല്ല, വികസനത്തിന്റെ ഭാഷയിൽ പൊതിഞ്ഞ നാശമാണ്. അതിനാൽ ഞാൻ ഇത് പറഞ്ഞുകൊണ്ടേയിരിക്കും. ഗ്രേറ്റ് നിക്കോബാറിൽ നടക്കുന്നത് പ്രകൃതി സമ്പത്തിന് നേരെയും ഗോത്രവർഗ പൈതൃകത്തിന് നേരെയുമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലൊന്നാണ്. ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ്. ഇത് നിർത്തണം. ഇന്ത്യക്കാർ ഒരുമിച്ചാൽ ഇത് തടയാനാകും’’ രാഹുലിന്റെ വാക്കുകൾ.

ഷിപ്പിങ് ടെർമിനൽ, പവർ പ്ലാന്റ്, ടൗൺഷിപ് എന്നിവ ഉൾപ്പെടുന്ന 81,000 കോടി രൂപയുടെ പദ്ധതിയാണ് ദ്വീപിൽ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തിന്റെ സുരക്ഷക്കും സാമ്പത്തിക വികസനത്തിനും അനിവാര്യമാണെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, പരിസ്ഥിതിക്ക് ഏൽക്കുന്ന ആഘാതവും ഗോത്രവർഗക്കാരുടെ ജീവിതം തകരുന്നതും കണക്കിലെടുത്ത് ഈ പദ്ധതി ഉടനടി നിർത്തലാക്കണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്.

SCROLL FOR NEXT