ഡൽഹി: ഓടുന്ന ട്രെയിനില്‍ പൂജ നടത്തുന്ന വീഡിയോ പുറത്തുവന്നതോടെ വൻ വിമർശനമാണ് ഇന്ത്യൻ റെയിൽവേയ്ക്ക് നേരെ ഉയർന്നത്. ഇതോടെ വിവാദത്തിന് വിശദീകരണവുമായി റെയിൽവേ രംഗത്തെത്തി. ഐആര്‍സിടിസി വഴി സ്വകാര്യവ്യക്തി ബുക്ക് ചെയ്ത സലൂണ്‍ കോച്ചിലാണ് പൂജ നടത്തിയതെന്നാണ് നോര്‍ത്തേണ്‍ റെയില്‍വേ വ്യക്തമാക്കി.
ജൂലൈ പത്തിന് പശ്ചിം എക്‌സ്പ്രസ് ട്രെയിനില്‍ ഡല്‍ഹി- മുംബൈ യാത്രയ്ക്കിടെയായിരുന്നു പൂജ നടന്നത്. ദൃശ്യം വൈറലായതോടെയാണ് വിവാദം ഉടലെടുത്തത്. ജൂലൈ 8ന് മൂന്ന് ലക്ഷം രൂപ അഡ്വാന്‍സ് ആയി ബുക്ക് ചെയ്താണ് പൂജ നടത്തിയതെന്ന് റെയില്‍വേ പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷയ്ക്കും ട്രെയിന്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുമായിരുന്നു മുന്‍ഗണന നല്‍കിയതെന്നും കൃതൃനിഷ്ഠത, സുരക്ഷ, സെക്യൂരിറ്റി എന്നിവ ഉറപ്പ് നല്‍കിയിരുന്നുവെന്നും റെയില്‍വേ വ്യക്തമാക്കുന്നു. കോച്ചിൻ്റെ നടുവിലിരുന്ന് പൂജാരി പൂജ ചെയ്യുന്നതും കുറച്ചുപേര്‍ അദ്ദേഹത്തെ അഭിമുഖീകരിച്ച് പൂജയുടെ ഭാഗമായി ഇരിക്കുന്നതുമായി പ്രചരിക്കുന്ന ദൃശ്യത്തിലുള്ളത്.
സലൂണ്‍ കോച്ച്
ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളില്‍ യാത്രക്കാര്‍ക്കായി ഒരുക്കുന്ന ആഡംബര സ്വകാര്യ കോച്ചുകളാണ് സലൂണ്‍ കോച്ചുകള്‍. സഞ്ചരിക്കുന്ന വീട് എന്നാണ് പൊതുവില്‍ ഇതിനെ വിളിക്കുന്നത്. സാധാരണ ട്രെയിനുകളില്‍ തന്നെയാണ് കോച്ചുകള്‍ ഘടിപ്പിക്കുന്നതെങ്കിലും യാത്രക്കാര്‍ക്ക് പൂര്‍ണ്ണമായ സ്വകാര്യതയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ സൗകര്യവും സലൂണ്‍ കോച്ചുകളിലുണ്ടാകും.