ഡൽഹി: പാകിസ്ഥാൻ സന്ദർശനത്തിനിടെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട യുവതിയോട് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി നൽകിയ മറുപടി ഓർത്തെടുത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നിങ്ങൾക്ക് എന്നെ വിവാഹം കഴിക്കാമോ പകരം കശ്മീർ തരുമോ എന്ന ആവശ്യമുയർത്തിയായിരുന്നു യുവതിയുടെ വിവാഹ അഭ്യർഥന. എന്നാൽ, യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നും പക്ഷേ സ്ത്രീധനമായി പാകിസ്ഥാൻ വേണമെന്നുമായിരുന്നു വാജ്പേയിയുടെ നർമത്തിൽ കലർന്ന മറുപടി.
വാജ്പേയിയുടെ 101ാം ജന്മദിന അനുമസ്മരണ ചടങ്ങിലാണ് രാജ്നാഥ് സിങ് രസകരമായ സംഭവം ഓർത്തെടുത്തത്. അതിശയകരമായ നർമബോധം വാജ്പേയിക്ക് ഉണ്ടായിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. എതിരാളികളെ ആക്രമിക്കുമ്പോഴും ഒരിക്കലും മാന്യതയുടെ അതിരുകൾ ലംഘിച്ചിരുന്നില്ലെന്നതാണ് അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും രാജ്നാഥ് സിങ് പറഞ്ഞു.
1994-ൽ ബിജെപിയുടെ വളർച്ചയെ, മനോഹരമായ വലിയ കണ്ണുകൾ കാണുന്നതിൽ ഒരാൾ സന്തോഷം കണ്ടെത്തുന്നതുപോലെ, ഒരാളുടെ വംശപരമ്പരയും കുടുംബവും വളരുന്നത് കാണുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് വാജ്‌പേയി ഒരു പൊതുയോഗത്തിൽ തൻ്റെ കാവ്യാത്മക ശൈലിയിൽ ഉപമിച്ചതായും താനതിന് സാക്ഷിയായിരുന്നതായും രാജ്നാഥ് സിങ് പരാമർശിച്ചു.
വാജ്‌പേയിയുടെ കവിതകളിൽ നിന്നുള്ള വരികൾ ചൊല്ലിയ സിംഗ്, ഉയരത്തിനൊപ്പം, വാജ്‌പേയിയുടെ ജീവിതവും വ്യക്തിത്വവും അത്ര തന്നെ വിശാലമാണെന്നും പറഞ്ഞു.