ഡൽഹി: ഏഴ് നേതാക്കൾ ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ലയിച്ചതോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം വർധിച്ചു. ഇതോടെ ആംആദ്മിയുടെ അംഗബലം മൂന്നായി ചുരുങ്ങുകയും.ബിജെപിയുടേത് 113 ആയി ഉയരുകയും ചെയ്തു. കൂറുമാറ്റം നടത്തി ബിജെപിയിൽ എത്തിയ എംപിമാരുടെ ലയനം രാജ്യസഭ ചെയർമാൻ അംഗീകരിച്ചു.
രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, വിക്രംജിത്ത് സഹ്നി, സ്വാതി മാലിവാൾ. രജീന്ദ്രർ ഗുപ്ത എന്നിവരാണ് ആംആദ്മി വിട്ട് ബിജെപിയിൽ ചേർന്നത്. ലയനം രാജ്യസഭ ചെയർമാൻ അംഗീകരിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. ദീർഘവീക്ഷണമുള്ള പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു.
തൻ്റെ യൗവനത്തിൻ്റെ 15 വർഷം എഎപിക്ക് നൽകി, എന്നാൽ പാർലമെൻ്റിൽ സംസാരിക്കുന്നതിനോ, ജോലി ചെയ്യുന്നതിനോ എഎപി അനുവദിച്ചിരുന്നില്ല. വ്യക്തിപരമായ നേട്ടങ്ങൾക്കായി ചുരുക്കം ചിലരുടെ കൈകളിലാണ് പാർട്ടി കുടുങ്ങിയിരിക്കുന്നതെന്ന് രാഘവ് ഛദ്ദ പറഞ്ഞു. തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തി ഞാനായിരുന്നുവെന്നും രാഘവ് പറഞ്ഞു.