NATIONAL

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: അനിൽ മിശ്രയ്ക്ക് ഗുരുതര വീഴ്ചയെന്ന് എസ്ഐടി റിപ്പോർട്ട്

മോഷണം ഒറ്റപ്പെട്ടതല്ല, ആവർത്തിച്ചു നടന്നുവെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

അയോധ്യ സംഭാവനക്കൊള്ളയിൽ എസ്ഐടി പ്രാഥമിക റിപ്പോട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ട്രസ്റ്റ് അംഗമായിരുന്ന അനിൽ മിശ്രയ്ക്ക് ഉണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ടിൽ. പണം എണ്ണുന്ന മുറിയിലെ മേൽനോട്ടത്തിൽ ഉണ്ടായ വീഴ്ച്ച കൊള്ള നടത്താൻ പ്രതികൾക്ക് അവസരമായതായും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.

കാണിക്ക കൈകാര്യം ചെയ്യുന്നതിനും ബാങ്കുമായി സുരക്ഷ മാനദണ്ഡം തയ്യാറാക്കുന്നതിനും ട്രസ്റ്റിനെ പ്രതിനിധീകരിച്ചിരുന്നത് അനിൽ മിശ്രയായിരുന്നു. ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള സിസിടിവിയിൽ പരിശോധനയിൽ നിന്ന് 70 ലധികം തവണ തട്ടിപ്പ് നടന്നിട്ടുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. മോഷണം ഒറ്റപ്പെട്ടതല്ല, ആവർത്തിച്ചു നടന്നുവെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംഭാവന എണ്ണുന്ന സ്ഥലത്തിന് അടുത്തുള്ള പ്രവേശന കവാടങ്ങളിൽ പരിശോധനയില്ലാത്തത് പഴുതായി. പണം എണ്ണുന്ന ജീവനക്കാർ നോട്ടുകെട്ടുകൾ ഒളിപ്പിച്ചു. പണം ഒന്നിച്ച് എണ്ണിയിരുന്നത് തട്ടിപ്പിന് അവസരമായെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റിയായിരുന്ന അനിൽ മിശ്ര എന്നിവർ നേരത്തെ രാജി വച്ചിരുന്നു. കഴിഞ്ഞ ദിവസം അയോധ്യ ക്ഷേത്ര ട്രസ്റ്റ് മുൻ സെക്രട്ടറി ചമ്പത് റായിയെ വെട്ടിലാക്കി മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും പരാതി നൽകിയിരുന്നു. താൻ സമർപ്പിച്ച അഞ്ചു കോടി രൂപ വിലമതിക്കുന്ന സ്വർണത്തിൽ പൊതിഞ്ഞ രാമചരിത മാനസ് കാണാൻ ഇല്ലെന്നാണ് ലക്ഷ്മി നാരായണൻ എസ്ഐടിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയത്.

SCROLL FOR NEXT