മുംബൈ: എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ജീവനൊടുക്കിയ ഡോക്ടര്‍ ജോലി ചെയ്തിരുന്ന ആശുപത്രിക്കെതിരെ വെളിപ്പെടുത്തലുമായി ഡോക്ടറുടെ ബന്ധുവായ യുവാവ്. പലപ്പോഴും തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റും ആശുപത്രിയില്‍ നിന്ന് എഴുതി നല്‍കുന്നതിന് ഡോക്ടര്‍ നിര്‍ബന്ധിതയായിരുന്നു എന്ന് യുവാവ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു.
സത്താരയിലെ ഫാല്‍ട്ടാന്‍ സബ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു മരിച്ച ഡോക്ടര്‍. ഇവിടെ രണ്ട് വര്‍ഷം മുമ്പാണ് യുവതി ജോലിയില്‍ പ്രവേശിച്ചത്. വലിയ സമ്മര്‍ദ്ദത്തിലായിരുന്നു യുവതി ഇവിടെ ജോലി ചെയ്തിരുന്നത്. പലപ്പോഴും ഉദ്യോഗസ്ഥര്‍ തെറ്റായ ഓട്ടോപ്‌സി റിപ്പോര്‍ട്ടുകളും ഫിറ്റ്‌നസ് റിപ്പോര്‍ട്ടുകളും നല്‍കാന്‍ നിര്‍ബന്ധിച്ചിരുന്നു. രോഗി ഇല്ലാതെ രോഗിയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടറെ നിര്‍ബന്ധിച്ചിരുന്നെന്നാണ് യുവാവ് പറഞ്ഞത്.
ഡോക്ടറുടെ ആത്മഹത്യ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായതിന് പിന്നാലെയാണ് കസിന്റെ വെളിപ്പെടുത്തല്‍. കൈയ്യില്‍ കുറിപ്പെഴുതിയാണ് ഡോക്ടര്‍ ജീവനൊടുക്കിയത്. എസ് ഐ ഗോപാല്‍ ബാദ്‌നെ തന്നെ അഞ്ച് മാസത്തിനിടെ നാല് തവണ പീഡിപ്പിച്ചെന്നും നിരന്തരമായ അതിക്രമമാണ് തന്നെ സ്വയം ജീവനെടുക്കുന്നതിന് പ്രേരിപ്പിക്കുന്നതെന്നും യുവതി കൈയ്യില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഫാല്‍ട്ടാന്‍ സബ്-ജില്ലാ ആശുപത്രിയിലെ ഏക മെഡിക്കല്‍ ഓഫീസറായിരുന്നു ഡോക്ടര്‍ എന്നും കസിന്‍ പറയുന്നു. രണ്ട് മൂന്ന് തവണ ഡോക്ടര്‍ പരാതിപ്പെട്ടിട്ടുണ്ട്. പൊലീസ് സൂപ്രണ്ടിനും ഡെപ്യൂട്ടി സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫാല്‍ട്ടാന്‍ സബ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടര്‍ ജൂണ്‍ 19 ന് ഫാല്‍ട്ടാനിലെ സബ്-ഡിവിഷണല്‍ ഓഫീസിലെ ഡിഎസ്പിക്ക്(ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്) അയച്ച കത്തിലും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ മൂന്ന് പൊലീസുകാരുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നുവന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എസ്‌ഐ ഗോപാല്‍ ബദ്നെ, സബ് ഡിവിഷണല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പാട്ടീല്‍, അസിസ്റ്റന്‍ഡ് പൊലീസ് ഇന്‍സ്പെക്ടര്‍ ലാഡ്പുത്രെ എന്നിവരുടെ പേരാണ് പരാമര്‍ശിച്ചിരുന്നത്.
ഡോക്ടറുടെ മരണത്തില്‍ ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിര്‍ദേശപ്രകാരമാണ് ബദ്‌നെയെ സസ്‌പെന്‍ഡ് ചെയ്തത് എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഡോക്ടറുടെ മരണം സംസ്ഥാനതലത്തില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
പൊലീസിന്റെ കടമ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ്. എന്നാല്‍ സംരക്ഷകന്‍ വേട്ടക്കാരനായി മാറുന്നു. ഇങ്ങനെയായാല്‍ എങ്ങനെയാണ് നീതി നടപ്പാക്കുക? ഈ പെണ്‍കുട്ടി മുമ്പ് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ട്? സര്‍ക്കാര്‍ പൊലീസിനെ എന്തിന് സംരക്ഷിക്കുന്നു ? എന്നീ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് വിജയ് നാംദേവ്റാവു വഡെറ്റിവാര്‍ ചോദിച്ചു. സംഭവം നിര്‍ഭാഗ്യകരമാണ്. പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി നിയമസഭാ കൗണ്‍സില്‍ അംഗവും സംസ്ഥാന വനിതാ പ്രസിഡന്റുമായ ചിത്ര വാഗ് പറഞ്ഞു.