ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുന്നതില്‍ ആര്‍ജെഡി നിര്‍ണായക നീക്കം നടത്താനൊരുങ്ങുന്നുവെന്ന് സൂചന. മഹാഗഡ്ബന്ധനുമൊത്ത് ആര്‍ജെഡി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി യാദവിന്റെപ്രതികരണം.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കുന്നത് എന്‍ഡിഎയെ സഹായിക്കാനാണെന്നും തേജസ്വി യാദവ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചകള്‍ സംഭവിച്ചുവെന്ന് പറഞ്ഞ തേജസ്വി യാദവ്, ബിജെപിക്ക് കാലാവധി നീട്ടി നല്‍കണമെന്നും പറഞ്ഞു.
'ബഹിഷ്‌കരണം ഒരു സാധ്യതയാണ്. അതിനെക്കുറിച്ച് ആലോചിക്കും. സഖ്യവുമായും പൊതുജനങ്ങളുമായുമെല്ലാം ആലോചിച്ച ശേഷമായിരിക്കും അന്തിമമായ തീരുമാനം എടുക്കുക,' തേജസ്വി യാദവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ കണക്കിലെടുക്കുന്നില്ല. നല്ല വോട്ടര്‍മാരെ പട്ടികയില്‍ നിന്നും വെട്ടി, സുപ്രീം കോടതിക്ക് മുമ്പില്‍ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ കാണിക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആദ്യമൊക്കെ വോട്ടര്‍മാരായിരുന്നു സര്‍ക്കാരിനെ തെരഞ്ഞെടുക്കാറ്. ഇപ്പോള്‍ സര്‍ക്കാരാണ് വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതെന്നും തേജസ്വി വിമര്‍ശിച്ചു.
വോട്ടര്‍ പട്ടികയില്‍ നിന്ന് ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ പുറത്താവുക എന്ന് പറഞ്ഞാല്‍ തന്നെ 7-8 ലക്ഷം വരെ ആളുകളാണ് ലിസ്റ്റില്‍ നിന്ന് പുറത്താവുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബംഗ്ലാദേശില്‍ നിന്നോ മ്യാന്മാറില്‍ നിന്നോ നേപാളില്‍ നിന്നോ ബിഹാറിലേക്കെത്തിയ വോട്ടര്‍മാരെക്കുറിച്ച് ഒന്നും തന്നെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നില്ലെന്നും ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ആര്‍ജെഡി നേതാവ് പറഞ്ഞു. അസംബ്ലിയില്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും തമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്ന സാഹചര്യത്തിലാണ് ബിജെപിക്കെതിരായ തേജസ്വിയുടെ പ്രതികരണം.
നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറില്‍ തിരക്കിട്ട് വോട്ടര്‍ പട്ടിക പരിഷ്‌കരണം നടക്കുന്നത്. ഓഗസ്റ്റ് ഒന്നിന് പ്രക്രിയകള്‍ പൂര്‍ത്തിയാക്കി ഡ്രാഫ്റ്റ് പ്രസിദ്ധീകരിക്കുമെന്നും എല്ലാ നിര്‍ദേശങ്ങളും പരാതികളും പരിഹരിക്കുമെന്നുമാണ് കമ്മീഷന്റെ വാദം. ഇതിനെതിരെ ബിഹാറിലെ പ്രതിപക്ഷ കക്ഷികളായ ആര്‍ജെഡി അടക്കമുള്ളവര്‍ പ്രതിഷേധിക്കുകയും സുപ്രീം കോടതിയെ സമീപിക്കികയും ചെയ്തിരുന്നു. ഇത്രയും ചെറിയ കാലയളവിനുള്ളില്‍ പരിഷ്‌കരണം നടപ്പാക്കുന്നത് നടപടിയെ സുതാര്യമാക്കുമോ എന്ന ചോദ്യം സുപ്രീം കോടതി ഉന്നയിക്കുകയും ചെയ്തിരുന്നു.