Image: ANI
NATIONAL

"ജനങ്ങളെ വേര്‍തിരിക്കുന്ന സനാതന ധര്‍മം ഇല്ലാതാക്കണം"; ഉദയനിധി സ്റ്റാലിന്‍

നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് സനാതന ധര്‍മത്തിനെതിരെ ഉദയനിധി ആഞ്ഞടിച്ചത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: സനാതന ധര്‍മത്തെ വീണ്ടും വിമര്‍ശിച്ച് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍. നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് സനാതന ധര്‍മത്തിനെതിരെ ഉദയനിധി ആഞ്ഞടിച്ചത്. ജനങ്ങളെ വേര്‍തിരിക്കുന്ന ധര്‍മം ഇല്ലാതാക്കണമെന്ന് ഉദയനിധി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വസതിയിലെത്തി സന്ദര്‍ശിച്ച മുഖ്യമന്ത്രി വിജയ്‌യേയും ഉദയനിധി അഭിനന്ദിച്ചു. ഈ രാഷ്ട്രീയ മര്യാദ ഇനിയും തുടരണമെന്നും ഉദയനിധി പറഞ്ഞു. സഭയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായിട്ടാണ് ഇരിപ്പിടമെങ്കിലും തമിഴ്‌നാടിന്റെ വികസനത്തിനായി ഇരു കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണം.

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ് തായ് വാഴ്ത്തിന്റെ പേരിലുണ്ടായ വിവാദത്തെ കുറിച്ചും ഉദയനിധി പ്രതികരിച്ചു. വിവാദത്തില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് തയ്യാറായില്ല. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെയാണ് ഉദയനിധി വിമർശിച്ചത്‌.

ഗവര്‍ണര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. ഇത് വീണ്ടും സംഭവിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്നും ആദ്യ പ്രസംഗത്തില്‍ ഉദയനിധി പറഞ്ഞു.

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേ മാതരം പാടിയതിനു ശേഷമാണ് തമിഴ് തായ് വാഴ്ത്ത് ആലപിച്ചത്. പക്ഷെ, പശ്ചിമ ബംഗാളിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേ മാതരം ആലപിച്ചിട്ടില്ല. ഗവര്‍ണര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. തമിഴ് തായ് വാഴ്ത്ത് ഒരിക്കലും രണ്ടാമതാകാന്‍ പാടില്ല- പ്രസംഗത്തില്‍ ഉദയനിധിയുടെ വാക്കുകള്‍.

മുഖ്യമന്ത്രി വിജയും താനും ഒരു കോളേജില്‍ സഹപാഠികളായിരുന്നുവെന്നും ഉദയനിധി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ എന്ന നിലയില്‍ അനുഭവങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കാന്‍ തങ്ങള്‍ തയ്യാറാണ്. പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ കൂടി മുഖ്യമന്ത്രി പരിഗണിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.

SCROLL FOR NEXT