ന്യൂഡൽഹി: ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.ഷഹീൻ സയീദിന് പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരൻ ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫിറ ബീബിയുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി അന്വേഷണം സംഘം. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷെ തലവൻ മസൂദ് അസറിൻ്റെ അനന്തരവൻ കൂടിയായ ഉമർ ഫാറൂഖ് കൊല്ലപ്പെട്ടത്.
ജെയ്‌ഷെ പുതുതായി ആരംഭിച്ച വനിതാ ബ്രിഗേഡായ ജമാഅത്ത്-ഉൽ-മോമിനാത്തിൻ്റെ പ്രധാന പ്രവർത്തകയാണ് ഉമറിൻ്റെ ഭാര്യ അഫിറ ബീബി എന്നാണ് വിവരം. ഡൽഹിയിലെ സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ്, അഫിറ ബ്രിഗേഡിൻ്റെ ഉപദേശക സമിതിയായ ഷൂറയിൽ ചേർന്നിരുന്നു. മസൂദ് അസറിൻ്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പം ചേർന്നാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഇരുവരും ഷഹീൻ സയീദുമായി ബന്ധമുള്ളവരാണെന്നും വൃത്തങ്ങൾ പറയുന്നു.
ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ സീനിയർ ഡോക്ടറായിരുന്ന ഷഹീൻ സയീദിൻ്റെ കാറിൽ നിന്ന് അസോൾട്ട് റൈഫിളുകളും മറ്റ് വെടിക്കോപ്പുകളും കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജമാഅത്ത്-ഉൽ-മോമിനാത്തിൻ്റെ ഇന്ത്യ വിഭാഗം സ്ഥാപിക്കുന്നതിനും സ്ത്രീകളെ ഭീകര പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നതിനുമാണ് ഷഹീദ് സയീദിനെ ചുമതലപ്പെടുത്തിയതെന്ന് പീന്നിട് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ലഖ്‌നൗ സ്വദേശിയായ ഷഹീൻ സയീദ് അൽ-ഫലാഹ് സർവകലാശാലയിൽ ചേരുന്നതിന് മുമ്പ് നിരവധി മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്തിരുന്നു. 2012 സെപ്റ്റംബർ മുതൽ 2013 ഡിസംബർ വരെ കാൺപൂരിലെ ഒരു മെഡിക്കൽ കോളേജിൽ ഫാർമക്കോളജി വിഭാഗം മേധാവിയായിരുന്നു ഷഹീൻ 2016 മുതൽ 2018 വരെ രണ്ട് വർഷം യുഎഇയിൽ താമസിച്ചിരുന്നതായും അവരുടെ പാസ്‌പോർട്ട് പരിശോധിച്ചതിന് ശേഷം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഷഹീൻ സയീദ് വിവാഹിതയായിരുന്നുവെങ്കിലും 2012ൽ ബന്ധം വേർപ്പെടുത്തിയിരുന്നു. വിവാഹമോചിതരായ ശേഷം പിന്നീട് ബന്ധങ്ങളൊന്നുമില്ലെന്നും മുൻ ഭർത്താവ് വെളിപ്പെടുത്തിയിരുന്നു.
'ഷഹീൻ ഒരിക്കലും അങ്ങനെ തീവ്ര മതവിശ്വാസിയായിരുന്നില്ല, അവർ ഒരു ലിബറൽ ആയിരുന്നു.ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചത്. ആസ്ട്രേലിയയിൽ പോകുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം മൂലമാണ് ഞങ്ങൾ വേർപിരിഞ്ഞത്'-ഭർത്താവായിരുന്ന ഡോ.ഹയാത് സഫർ പറഞ്ഞു.
ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നവരാണ് ഡോക്ടർമാരായ ഷഹീൻ, മുസമ്മിൽ, ഉമർ എന്നിവർ. ഷഹീനും മുസമ്മിലും നിലവിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലാണ്. അതേസമയം,ഉമർ തിങ്കളാഴ്ച ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്.