സുജാത ഭട്ട് 
NATIONAL

"പറഞ്ഞതെല്ലാം കള്ളം, എനിക്ക് പെൺമക്കളില്ല"; ധർമസ്ഥലയിൽ വച്ച് മകളെ കാണാതായെന്ന പരാതി വ്യാജമായിരുന്നെന്ന് അമ്മ

ഗിരീഷ് മട്ടന്നവർ, ജയന്ത് ടി. തുടങ്ങിയവരുടെ പ്രേരണയിലാണ് താൻ വ്യാജ പരാതി നൽകിയതെന്നും അവർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ധർമസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകളെ കാണാനില്ലെന്ന അവകാശവാദവുമായെത്തിയ അമ്മ. 2003-ൽ ധർമസ്ഥലയിൽ പോയതിന് ശേഷം തന്റെ മകൾ അനന്യ ഭട്ടിനെ കാണാതായെന്ന് അവകാശപ്പെട്ട സുജാത ഭട്ട്, തൻ്റെ പരാതി വ്യാജമായിരുന്നെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് പെൺമക്കളില്ലെന്നും അവർ വ്യക്തമാക്കി. ഗിരീഷ് മട്ടന്നവർ, ജയന്ത് ടി. തുടങ്ങിയവരുടെ പ്രേരണയിലാണ് വ്യാജ പരാതി നൽകിയതെന്നും അവർ പറഞ്ഞു.

'ഇൻസൈറ്റ് റഷ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുജാത ഭട്ടിൻ്റെ വെളിപ്പെടുത്തൽ. “എന്റെ മുത്തച്ഛന്റെ പൂർവ്വിക സ്വത്ത് എന്റെ ഒപ്പില്ലാതെ നൽകിയതിൽ എനിക്ക് വിഷമമുണ്ടായിരുന്നു. എനിക്ക് അത് തിരികെ ചോദിക്കണമെന്നുണ്ടായിരുന്നു. ഇതിനായി ഗിരീഷ് മട്ടന്നവറും മറ്റുള്ളവരും എന്നെ പ്രകോപിപ്പിക്കുകയും, മകളെ ധർമസ്ഥലയിൽ കാണാതായെന്ന് അവകാശപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തു,” തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിച്ചുകൊണ്ട് അവർ പറഞ്ഞു.

"നമ്മുടെ ദൈവത്തെ ജൈനമതക്കാർക്ക് സമർപ്പിച്ചതാണെന്നൊരു വിഷമവും എനിക്കുണ്ടായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഗിരീഷ് മട്ടന്നവർ എന്നെ കാണുകയും എന്റെ കൂടെ നിൽക്കുമെന്ന് പറയുകയും ചെയ്തു. അവർ എനിക്ക് പണമൊന്നും തന്നിട്ടില്ല. എന്നാൽ എന്റെ പരാതി ഇത്ര വലിയ ചർച്ചയാകുമെന്ന് അറിഞ്ഞില്ല," വെള്ളിയാഴ്ച ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. തന്റെ മകളുടേതാണെന്ന് അവകാശപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ച ഫോട്ടോയും വ്യാജമാണെന്ന് അവർ വ്യക്തമാക്കി.

ധർമസ്ഥല വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണെന്ന ബിജെപിയുടെയും കർണാടക ഉപമുഖ്യമന്ത്രി ഡി. കെ, ശിവകുമാറിന്‍റെയും ആരോപണങ്ങൾ ശക്തമാക്കുകയാണ് സുജാത ഭട്ടിൻ്റെ പുതിയ പ്രസ്താവന. അതേസമയം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ധർമസ്ഥലയിലെ സാക്ഷിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ഇന്ന് രാവിലെ 11 മണിയോടെ എസ്‌ഐടി ഉദ്യോഗസ്ഥർ ഇയാളെ ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കും. നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നു എന്നായിരുന്നു സാക്ഷിയുടെ മൊഴിയെങ്കിലും, ഒരു തെളിവുപോലും ലഭിക്കാഞ്ഞതോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയത്.

SCROLL FOR NEXT