ധർമസ്ഥല വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് മകളെ കാണാനില്ലെന്ന അവകാശവാദവുമായെത്തിയ സുജാത ഭട്ട്. തനിക്ക് അന്യ ഭട്ട് എന്നൊരു മകൾ ഇല്ലെന്നായിരുന്നു ഇവർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നേരത്തെ പറഞ്ഞത്. എന്നാൽ അത് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന വാദവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അവർ.
തൻ്റെ പരാതി വ്യാജമായിരുന്നെന്നും ചിലരുടെ പ്രേരണയിലാണ് പരാതി നൽകിയതെന്നുമായിരുന്നു സുജാത ഭട്ട് പറഞ്ഞിരുന്നത്. എന്നാൽ ഇത് കാറിലിരുത്തി ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് സുജാത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. "അനന്യ എൻ്റെ മകളാണ്. യൂട്യൂബ് ചാനലിൽ പറഞ്ഞ കാര്യങ്ങളെല്ലാം എന്നെ ഭീഷണിപ്പെടുത്തി പറയിച്ചതാണ്" മാധ്യമങ്ങളോട് സംസാരിക്കവെ സുജാത വ്യക്തമാക്കി.
സുജാതയുടെ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ അന്വേഷണസംഘത്തിന് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. കൂടുതൽ വ്യക്തത വരുത്താനായി സുജാത ഭട്ടിന്റെ മൊഴിയെടുക്കാൻ എസ്ഐടി നോട്ടീസ് അയച്ചെങ്കിലും, ആരോഗ്യ കാരണങ്ങളാൽ പിന്നീട് വരാമെന്നായിരുന്നു മറുപടി. എന്തായാലും സുജാതയുടെ വീട്ടിലെത്തി മൊഴിയെടുക്കാനൊരുങ്ങുകയാണ് എസ്ഐടി.
'ഇൻസൈറ്റ് റഷ്' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാതി കള്ളമാണെന്ന് സുജാത ഭട്ട് വെളിപ്പെടുത്തിയത്. സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ, അത് തിരികെ ലഭിക്കാനായാണ് കള്ളം പറഞ്ഞതെന്നായിരുന്നു സുജാതയുടെ പ്രസ്താവന. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് അവർ ജനങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
അതേസമയം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ധർമസ്ഥലയിലെ സാക്ഷിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ഇന്ന് രാവിലെ 11 മണിയോടെ എസ്‌ഐടി ഉദ്യോഗസ്ഥർ ഇയാളെ ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കും. നൂറിലേറെ മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നു എന്നായിരുന്നു സാക്ഷിയുടെ മൊഴിയെങ്കിലും, ഒരു തെളിവുപോലും ലഭിക്കാഞ്ഞതോടെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങിയത്.